ഡ്രൈവർ കാബിനകത്ത്‌ അർജുനുണ്ടെന്ന്‌ ഉറപ്പില്ലെന്ന് ദൗത്യ സംഘം; തിരച്ചിൽ രാത്രിയിലും തുടരും



അങ്കോള > കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചലിൽ അകപ്പെട്ട അർജുന് വേണ്ടിയുള്ള തിരച്ചിൽ രാത്രിയും തുടരും. എന്നാൽ ഡ്രൈവർ കാബിനകത്ത്‌ അർജുനുണ്ടെന്ന്‌ ഉറപ്പില്ല. നദിയിലെ ശക്തമായ ഒഴുക്ക്‌ കാരണം മുങ്ങൽ വിദഗ്‌ധർക്ക്‌ ലോറിയുടെ അടുത്തേക്ക്‌ ഇനിയും എത്താനായിട്ടുമില്ല. സാധാരണ ഡൈവിംഗ്‌ വിദഗ്‌ദന്‌ മുങ്ങാൻ പറ്റുന്നതിന്റെയും മൂന്നിരട്ടി ഒഴുക്കാണ്‌ ഇപ്പോൾ നദിയിൽ നിലനിൽക്കുന്നത്‌. ഡ്രോൺ ഉപയോഗിച്ച്‌ നടത്തിയ തെർമൽ സ്‌കാനിങ്ങിൽ പുഴയ്‌ക്കരികിൽ ശരീരോഷ്‌മാവിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും തിരച്ചലിന്‌ നേതൃത്വം നൽകുന്ന റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ പറഞ്ഞു. നദിയുടെ അടിയിലെ തണുത്ത അവസ്ഥയിൽ തെർമൽ സ്‌കാനിങ് വഴി സൂചന കിട്ടാനുള്ള സാധ്യത വിരളമാണ്‌. എന്നാൽ പരമാവധി ശ്രമിക്കുമെന്നും മേജർ പറഞ്ഞു. ഡ്രൈവർ കാബിനകത്ത്‌ അർജുനുണ്ടെന്ന്‌ ഉറപ്പില്ലെന്നും തടിയും ലോറിയും വേർപെട്ടിട്ടുണ്ടെന്നും നദിയുടെ 500 മീറ്റർ ദൂരെ വരെ തടി കണ്ടെത്തിയതായും മേജർ മാധ്യമങ്ങളോട്‌ പറഞ്ഞു. ലോറി റോഡിൽ നിന്ന്‌ 60 മീറ്റർ അകലെയാണ്‌, നദിയിൽ നിന്ന്‌ 10 മീറ്റർ ആഴത്തിൽ മണ്ണിൽ ഉറച്ച നിലയിലാണ്‌. തിരച്ചിലിൽ നാലിടത്ത്‌ ലോഹവസ്‌തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നും മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു. Read on deshabhimani.com

Related News