ഇന്ത്യ നേപ്പാള്‍ പാലം ; നേപ്പാൾ മുൻപ്രധാനമന്ത്രിയും ജെഎന്‍യുവില്‍ സഹപാഠിയും ആയിരുന്ന ബാബുറാം ഭട്ടറായി 
യെച്ചൂരിയെക്കുറിച്ച്



  ഇന്ത്യ–നേപ്പാൾ ബന്ധം ശക്തമാക്കാൻ ഒരു പാലമെന്നപോലെ നിലകൊണ്ട നേതാവായിരുന്നു സീതാറാം യെച്ചൂരി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗവാർത്ത അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അദ്ദേഹവുമായുള്ള ബന്ധം 1980കളിലാണ്‌ തുടങ്ങുന്നത്‌. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന യെച്ചൂരിക്ക്‌ അയൽരാജ്യങ്ങളിലെ രാഷ്ട്രീയത്തിലും വലിയ താൽപര്യമുണ്ടായിരുന്നു. അതാണ്‌ ജെഎൻയുവിൽ പിഎച്ച്‌ഡി വിദ്യാർഥിയായിരുന്ന എന്നെ അദ്ദേഹത്തോട്‌ അടുപ്പിച്ചത്‌. 1990കളിൽ നേപ്പാളിലെ ജനാധിപത്യപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ യെച്ചൂരി സജീവമായ പങ്കുവഹിച്ചു. നേപ്പാൾ വിഷയത്തിൽ അന്നത്തെ സിപിഐ എം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിന്റെ ‘പോസിറ്റീവായ’ തീരുമാനങ്ങൾക്ക്‌ പിന്നിൽ യെച്ചൂരിയുടെ ഇടപെടലുകളുണ്ടായിരുന്നു എന്നാണ്‌ ഞാൻ കരുതുന്നത്‌. 1996 ഫെബ്രുവരിയിൽ നേപ്പാളിൽ ‘ജനകീയ യുദ്ധത്തിന്‌’ തുടക്കമിട്ടതോടെ ഞാൻ ഒളിവിൽപോയി. അപ്പോഴും യെച്ചൂരിയുമായി സമ്പർക്കം പുലർത്തി. യെച്ചൂരിക്ക്‌ മുമ്പ്‌ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ഡി പി ത്രിപാഠി നേപ്പാളിലെ ‘ജനകീയയുദ്ധ’ത്തെ പിന്തുണയ്‌ക്കുന്ന ഐക്യദാർഢ്യ ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിൽ നേതൃത്വം വഹിച്ചു. അനുനയ കരാർ ഉണ്ടാക്കാൻ നേപ്പാൾ സർക്കാരിൽ ഈ ഗ്രൂപ്പുകൾ വലിയ സമ്മർദം ചെലുത്തി. യെച്ചൂരിയും ഈ നീക്കങ്ങളോട്‌ യോജിച്ചു. 2003ൽ നേപ്പാളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കം സജീവമായ ഘട്ടത്തിലാണ്‌ ഞങ്ങൾ പിന്നെ കണ്ടുമുട്ടിയത്‌. അക്കാലത്ത്‌ സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ്‌ കാരാട്ടുമായും യെച്ചൂരിയുമായും എ കെ ജി ഭവനിൽ ഞാൻ ദീർഘമായ ചർച്ചകൾ നടത്തിയിരുന്നു. Read on deshabhimani.com

Related News