ദുർഗാപൂജയ്ക്ക് 3,000 ടൺ "ഹിൽസ' മത്സ്യമെത്തും; നിരോധനം പിൻവലിച്ച് ബംഗ്ലാദേശ്



ധാക്ക > ഇന്ത്യയിലേക്കുള്ള ഹിൽസ മത്സ്യത്തിന്റെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ബം​ഗ്ലാദേശ്. ദുർഗാപൂജയ്ക്കായി 3,000 ടൺ ഹിൽസ മത്സ്യം കയറ്റുമതി ചെയ്യാൻ അനുമതി നൽകി. ദുർഗ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം. ബംഗാളിലേക്ക് ഇലിഷ് കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യാപാരികളിൽനിന്ന് സെപ്റ്റംബർ 24നു മുമ്പ് അപേക്ഷകൾ സ്വീകരിക്കാൻ ബംഗ്ലാദേശ് വാണിജ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിബന്ധനകൾക്ക് വിധേയമായാണ് കയറ്റുമതി. ലോകത്തെ ഹിൽസ ഉൽപാദനത്തിന്റെ 70 ശതമാനവും ബം​ഗ്ലാദേശിലാണ്. പശ്ചിമ ബം​ഗാളിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന മത്സ്യമാണ് ഇലിഷ് എന്ന പേരിലും അറിയപ്പെടുന്ന ഹിൽസ. ദുർഗാപൂജയുൾപ്പെടെയുള്ള ആഘോഷവേളകളിൽ വിശിഷ്ട വിഭവങ്ങളിലൊന്നായാണ് ഹിൽസ മത്സ്യത്തെ ഉപയോഗിക്കുന്നത്‌. ഇലിഷ് ബംഗാളി വിഭവങ്ങളിൽ പ്രധാനമാണ്. ദുർഗാപൂജയുടെ ആഘോഷങ്ങൾ അടുത്തിരിക്കെ മത്സ്യക്കയറ്റുമതി നിരോധിച്ചത് ചർച്ചയായിരുന്നു. ബംഗ്ലാദേശിലെ ജനങ്ങൾക്ക് മത്സ്യലഭ്യത ഉറപ്പുവരുത്താനായാണ്‌ മത്സ്യക്കയറ്റുമതി നിരോധിച്ചതെന്നായിരുന്നു ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ വാദം. ഇന്ത്യയിലേക്കുള്ള കയറ്റുമതി നിരോധിച്ചതോടെ ഹിൽസയുടെ വിലയും കുതിച്ചുയർന്നിരുന്നു. Read on deshabhimani.com

Related News