തെരഞ്ഞെടുപ്പ്‌ 
തോൽവി: ബംഗാൾ ബിജെപിയിൽ 
തമ്മിലടി



കൊൽക്കത്ത ബംഗാളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വീഴ്‌ചയ്ക്കുപിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയേറ്റ ബിജെപിയിൽ തമ്മിൽത്തല്ല് രൂക്ഷമായി. ലോക്‌സഭയിൽ 2019നേക്കാൾ ആറ്‌ സീറ്റ്‌ കുറഞ്ഞ്‌ ബിജെപി 12ൽ ഒതുങ്ങി. തോറ്റവരിൽ  മുൻ സംസ്ഥാന പ്രസിഡന്റ്‌ ദിലീപ് ഘോഷ്, ജനറൽ സെക്രട്ടറി അഗ്നിമിത്ര പാൾ, ലോക്കറ്റ് ചാറ്റർജി, അർജുൻ സിങ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടും. പിന്നാലെ, നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മൂന്ന്‌ സിറ്റിങ്‌ സീറ്റടക്കം നാലിടത്തും ബിജെപി തോറ്റു. ഇതോടെ, മുതിർന്ന നേതാക്കളടക്കം പല തട്ടുകളായി തിരിഞ്ഞ് പരസ്യമായി വിഴുപ്പലക്കൽ തുടങ്ങി.  തൃണമൂലിൽനിന്ന്‌ ബിജെപിയിലെത്തിയ നിലവിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഏകപക്ഷീയ തീരുമാനങ്ങളാണ്‌ തിരിച്ചടിക്ക്‌ കാരണമെന്ന്‌ വിമർശിച്ച്‌ ഒരു വിഭാഗം ശക്തമായി രംഗത്തുവന്നു. പല തീരുമാനങ്ങളിലും തനിക്ക്‌ പങ്കില്ലായിരുന്നെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ സുകാന്ത മജുംദാർ പറഞ്ഞു. താനടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ അടുപ്പിക്കാതെ മണ്ഡലം മാറ്റിമറിച്ച് സ്ഥാനാർഥികളെ തീരുമാനിച്ചതാണ്‌ പരാജയത്തിന്റെ പ്രധാന കാരണമെന്ന്‌ ദിലീപ് ഘോഷ് പറഞ്ഞു. Read on deshabhimani.com

Related News