ബിആർഎസ് നേതാവ്‌ കെ കവിത തിഹാർ ജയിലിൽ കുഴഞ്ഞു വീണു

photo credit: facebook


ന്യൂഡൽഹി >  ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത തിഹാർ ജയിലിൽ കുഴഞ്ഞു വീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഉടനെതന്നെ കവിതയെ ഡൽഹി ദീൻ ദയാലു ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. മദ്യനയ അഴിമതി കേസിൽ റിമാൻഡിൽ കഴിയവെയാണ്‌ സംഭവം. ഈ വർഷം മാർച്ച് 15നാണ്  മദ്യനയ അഴിമതി കേസിൽ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തത്.  ഏപ്രിൽ 11ന് സിബിഐയും കവിതയെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസിൽ ആറ് ദിവസത്തിന് ശേഷം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട്‌  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. 2014 മുതൽ 2019 വരെ നിസാമബാദിൽ നിന്നുള്ള ലോക്സഭ അംഗമായിരുന്നു കവിത. മദ്യനയത്തിൽ ആം ആദ്മി പാർടിയിലെ ഉയർന്ന നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും 100 കോടി കൈക്കൂലി നൽകിയെന്നുമാണ് കേസ്. കൈക്കൂലി വാങ്ങിയതിനുശേഷം കെജ്‌രിവൾ മദ്യനയത്തിൽ മാറ്റം വരുത്തിയെന്നാണ്‌ ഇഡി ഉന്നയിക്കുന്ന ആരോപണം. കേസിൽ കെജ്‌രിവാളിന്‌ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സിബിഐ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇപ്പോഴും ജയിലിലാണ്. മനീഷ് സിസോദിയയും ഇതേ കേസിൽ ഒരു വർഷത്തോളമായി ജയിലിലാണ്‌.   Read on deshabhimani.com

Related News