ശിവജി പ്രതിമ തകർന്ന സംഭവം; സ്ട്രക്ചറൽ കൺസൾട്ടന്റ് അറസ്റ്റിൽ



മുംബൈ > മഹാരാഷ്ട്രയിലെ സിന്ധുദർ​ഗിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ശിവജി പ്രതിമ തകർന്നുവീണ സംഭവത്തിൽ സ്ട്രക്ചറൽ കൺസൾട്ടന്റിനെ അറസ്റ്റ് ചെയ്തു. ചേതൻ പാട്ടീലിനെയാണ് അറസ്റ്റ് ചെയ്തത്. കോലാപൂർ പൊലീസാണ് ഇന്നലെ രാത്രി ചേതൻ പാട്ടീലിനെ അറസ്റ്റ് ചെയ്തത്. മാൽവനിലെ രാജ്കോർട്ട് ഫോർട്ടിലുള്ള കൂറ്റൻ പ്രതിമയാണ് തിങ്കളാഴ്ച തകർന്നു വീണത്. എട്ട് മാസം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ അനാച്ഛാദനം ചെയ്തത്.  സംഭവത്തിൽ ഇന്ത്യൻ നേവി അന്വേഷണം ആരംഭിച്ചിരുന്നു. തിങ്കൾ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 35 അടി ഉയരമുള്ള ശിവജി പ്രതിമ തകർന്നത്. മണിക്കൂറിൽ 45 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശിയതിനാലാണ് പ്രതിമ തകർന്നതെന്നാണ് നി​ഗമനം.   2023 ഡിസംബർ 4 നേവി ദിനത്തിലാണ് ശിവജി പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. പ്രതിമ തകർന്നതിനു പിന്നാലെ കോൺട്രാക്ടർ ജയദീപ് ആപ്തെ, സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീൽ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അപകടത്തിനു ശേഷം ഇവർ ഒളിവിലായിരുന്നു. പ്രതിമ തകർന്നതിനുപിന്നാലെ വ്യാപക പ്രതിഷേധമുയർത്തി പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു. Read on deshabhimani.com

Related News