മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കൊന്ന് ശരീരഭാഗങ്ങള്‍ പാചകം ചെയ്തു: മകന് വധശിക്ഷ

പ്രതീകാത്മകചിത്രം


മുംബൈ > സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങള്‍ പാചകം ചെയ്ത യുവാവിന് വധശിക്ഷ നല്‍കി ബോംബെ ഹൈക്കോടതി. കോലാപൂര്‍ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. കോലാപൂര്‍ സ്വദേശിയായ സുനില്‍ രാമ കുച്കോരവിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി നരഭോജനമാണ് നടന്നിരിക്കുന്നതെന്നും വ്യക്തമാക്കി. പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള അവസരം കൊടുക്കേണ്ട ആവശ്യമില്ലെന്നും ജീവപര്യന്തം തടവ് ലഭിച്ചാല്‍ പ്രതി വീണ്ടും സമാന കുറ്റകൃത്യം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 2017 ആ​ഗസ്ത് 28നാണ് ക്രൂരമായ കൊലപാതകം നടന്നത്. 63കാരിയായ യല്ലമ്മ രാമ കുച്കോരവിയാണ് കൊല്ലപ്പെട്ടത്. മദ്യപാനിയായ സുനില്‍ പെൻഷന്‍ തുകയ്ക്ക് വേണ്ടി നിരന്തരം യല്ലമ്മയുമായി വഴക്കുണ്ടാക്കുമായിരുന്നു. വഴക്കിനെത്തുടര്‍ന്ന് യല്ലമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഹൃദയവും വാരിയെല്ലുകളും അടക്കമുള്ള അവയവങ്ങള്‍ പാചകം ചെയ്യുകയും ചെയ്തു. 2021ലാണ് കേസില്‍ കോലാപൂര്‍ കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. Read on deshabhimani.com

Related News