കോവിഡ്‌ ഒന്നാം തരംഗം: ഇന്ത്യയിലെ മരണം സർക്കാർ കണക്കിന്റെ എട്ടിരട്ടി



ന്യൂഡൽഹി > കോവിഡിന്റെ ആദ്യ തരംഗത്തിൽ ഇന്ത്യയിൽ സംഭവിച്ച മരണങ്ങൾ സർക്കാർ കണക്കിന്റെ എട്ടിരട്ടി വരുമെന്ന്‌ പഠനറിപ്പോർട്ട്‌. സർക്കാർ കണക്കുപ്രകാരം 2020ലെ കോവിഡ്‌ ഒന്നാം തരംഗത്തിലെ മരണം 1.49 ലക്ഷമാണ്‌. എന്നാൽ 11.9 ലക്ഷം പേർ ഇന്ത്യയിൽ കോവിഡ്‌ ഒന്നാം തരംഗത്തിൽ മരിച്ചിട്ടുണ്ടെന്ന്‌ സയൻസ്‌ അഡ്വാൻസസ്‌ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. ഇത്‌ ശരിയെങ്കിൽ ഔദ്യോഗിക കണക്കിനേക്കാൾ എട്ടിരട്ടി മരണം കോവിഡ്‌ ഒന്നാം തരംഗത്തിൽ രാജ്യത്ത്‌ സംഭവിച്ചു. വിവിധ ഉന്നതസ്ഥാപനങ്ങളിലെ ജനസംഖ്യാ പഠനവിദഗ്‌ധരും സാമ്പത്തികവിദഗ്‌ധരുമാണ്‌ പഠനറിപ്പോർട്ട്‌ തയ്യാറാക്കിയത്‌. കേന്ദ്രസർക്കാരിന്റെ 2019–-21 ലെ ദേശീയ കുടുംബാരോഗ്യ സർവെ കണക്കുകൾ അപഗ്രഥിച്ചുള്ളതാണ്‌ സയൻസ്‌ അഡ്വാൻസസിലെ പഠനറിപ്പോർട്ട്‌. എന്നാൽ കേന്ദ്രസർക്കാർ പഠനറിപ്പോർട്ട്‌ തള്ളി. കോവിഡ്‌ ഏറ്റവും ബാധിച്ചത്‌ സ്‌ത്രീകൾ, ന്യൂനപക്ഷങ്ങൾ, പിന്നോക്കവിഭാഗക്കാർ എന്നിവരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2020ൽ ഇന്ത്യയിലെ സവർണ ജാതിവിഭാഗക്കാരുടെ ശരാശരി ആയുർദൈർഘ്യം മുൻവർഷത്തേക്കാൾ 1.3 വർഷം കുറഞ്ഞപ്പോൾ പട്ടികജാതി വിഭാഗക്കാരുടെ ആയുർദൈർഘ്യം 2.7 വർഷമാണ്‌ കുറഞ്ഞത്‌. മുസ്ലിങ്ങളുടെ ആയുർദൈർഘ്യം 5.4 വർഷം കുറഞ്ഞു. സ്‌ത്രീകളുടെ ആയുർദൈർഘ്യത്തിൽ 3.1 വർഷം കുറഞ്ഞപ്പോൾ പുരുഷൻമാരുടെ ആയുർദൈർഘ്യം കുറഞ്ഞത്‌ 2.1 വർഷമാണ്‌. Read on deshabhimani.com

Related News