കോവിഡ് മരണങ്ങൾക്ക് കാരണം ആധുനിക വൈദ്യശാസ്ത്രം: പരാമർശം പിൻവലിക്കണമെന്ന് രാംദേവിനോട് കോടതി



ന്യൂഡൽഹി > ആധുനിക വൈദ്യശാസ്ത്രത്തിനെതിരായി നടത്തിയ പരാമർശങ്ങൾ സോഷ്യൽമീഡിയയിൽ നിന്ന് ഉടൻ പിൻവലിക്കണമെന്ന് പതഞ്ജലി ആയുർവേദിക് സ്ഥാപകൻ ബാബാ രാംദേവിനോട് ഡൽഹി ഹൈക്കോടതി. 3 ദിവസത്തിനുള്ളിൽ ട്വീറ്റുകൾ പിൻവലിക്കണമെന്നാണ് കോടതി നിർദേശം. രാംദേവ് സ്വമേധയാ പരാമർശങ്ങൾ നീക്കം ചെയ്യുന്നില്ലെങ്കിൽ പ്രസ്തുത ട്വീറ്റുകളും പോസ്റ്റുകളും നീക്കം ചെയ്യണമെന്ന് ​ഗൂ​ഗിൾ, ഫേസ്ബുക്ക്, എക്സ് എന്നിവയോടും ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ അസോസിയേഷൻ നൽകിയ പരാതിയിലാണ് ജസ്റ്റിസ് അനൂപ് ജയ്റാം ഭാംഭാനിയുടെ ഉത്തരവ്. കോവിഡ് ബാധിച്ച് നിരവധി പേർ മരിച്ചത് അലോപ്പതി മരുന്നുകൾ കാരണമാണെന്നും ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരാണ് മരണസംഖ്യ ഉയർത്തിയതെന്നുമായിരുന്നു രാംദേവിന്റെ പരാമർശം. തന്റെ കമ്പനിയുടെ ഉത്പന്നമായ കൊറോണിൽ പരസ്യം ചെയ്യുന്നതിനിടെയായിരുന്നു രാംദേവിന്റെ വിവാദ പരാമർശങ്ങൾ. കൊറോണയ്ക്കുള്ള ഫലപ്രദമായ പരിഹാരമാണ് കൊറോണിൽ എന്നും രാംദേവ് പറഞ്ഞിരുന്നു. തുടർന്നാണ് ഡോക്ടർമാർ പരാതിയുമായി രം​ഗത്തെത്തിയത്. 2021ലാണ് ഡോക്ടർമാരുടെ വിവിധ സംഘടനകൾ രാംദേവിനും പതഞ്ജലി സഹസ്ഥാപകൻ ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെ പരാതി നൽകിയത്. രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനെന്ന നിലയിൽ ലൈസൻസ് നേടിയ കൊറോണിലിനെ കോവിഡ് ഭേദമാക്കുന്ന മരുന്ന് എന്ന പേരിൽ പരസ്യം ചെയ്തതും പരാതിക്കിടയാക്കി.    കോവിഡ്, രാംദേവ്, അലോപ്പതി, പരാമർശം   Read on deshabhimani.com

Related News