മഴ ദുരിതത്തില്‍ ഡൽഹി



ന്യൂഡൽഹി > ഡൽഹിയിൽ മഴയെ തുടർന്നുള്ള വെള്ളക്കെട്ടും അപകടമരണങ്ങളും ആവർത്തിക്കുന്നു. റോഡുകളിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറുന്നതിന്റെ ഫലമായി വൈദ്യുതാഘാതമേറ്റ്‌ മാത്രം ഈ മാസം 12 പേർ മരിച്ചു. നിരവധിപ്പേർ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. കഴിഞ്ഞദിവസം ചാണക്യപുരി സാൻ മാർട്ടിൻ മാർഗിൽ 15കാരനായ സ്‌കൂൾ വിദ്യാർഥി റോഡരികിലെ വെള്ളക്കെട്ടിൽവീണ്‌ മരിച്ചു.  വടക്കുപടിഞ്ഞാറൽ ഡൽഹിയിൽ സഞ്‌ജയ്‌ കുമാർ എന്നയാൾ വീട്ടിനുള്ളിലും മധ്യഡൽഹിയിലെ  രഞ്‌ജീത്‌ നഗറിൽ വീട്ടമ്മയായ സീമാദേവി  വെള്ളം നിറഞ്ഞ റോഡിലും വൈദ്യുതാഘാതമേറ്റ്‌ മരിച്ചു. നഗരത്തിലെ പ്രധാനഭാഗമായ ധൗളക്കുവയിലെ അടിപ്പാതയിൽ വെള്ളം കയറി ഗതാഗതം താറുമാറായി. ലഫ്‌. ഗവർണറെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച്‌ ബിജെപി ഡൽഹിയെ നരകതുല്യമാക്കി മാറ്റിയെന്ന്‌  മന്ത്രി അതിഷി മർലേന പറഞ്ഞു. അതിനിടെ, ഇക്കഴിഞ്ഞ ജൂലൈ 31ന്‌ അമ്മയും കുഞ്ഞും ഗാസിപുരിൽ സ്ലാബില്ലാത്ത ഓടയിൽ വീണ്‌ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഡൽഹി വികസന അതോറിറ്റി(ഡിഡിഎ) നഷ്ടപരിഹാരം നൽകണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. നിർമാണം പൂർത്തീകരിക്കുംമുമ്പ്‌ ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ്‌ നൽകിയെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.   Read on deshabhimani.com

Related News