സ്ത്രീധന തർക്കം: യുപിയിൽ വധുവിനെ അടിച്ചുകൊന്നു



ലക്നൗ > സ്ത്രീധനത്തിന്‍റെ പേരിൽ യുവാവ് വധുവിനെ അടിച്ചു കൊന്നു. മീനയാണ് മരിച്ചത്. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ടി വി എസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നൽകണമെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം. എന്നാൽ അത് വധുവിന്റെ വീട്ടുകാർക്ക് നൽകുവാനായില്ല. അതിൽ പ്രകോപിതനായാണ് വധുവിനെ യുവാവ് അടിച്ചുകൊന്നത്. ബൈഖേദ സ്വദേശിയായ സുന്ദർ രണ്ട് വർഷം മുമ്പാണ് മീനയെ വിവാഹം കഴിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് സുന്ദർ മീനയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. സുന്ദർ എല്ലാ ദിവസവും അവളെ കാണാറുണ്ടായിരുന്നുവെന്നും അവിടുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും കുടുംബാംഗം മൊഴി നൽകി. ഞായറാഴ്‌ച രാത്രി സുന്ദർ തന്‍റെ വീട്ടിലേക്ക് മീനയെ കൂട്ടിക്കൊണ്ടുപോയി. സ്‌ത്രീധനം കിട്ടണമെന്ന് സുന്ദർ ആവശ്യപ്പെട്ടതോടെ സംസാരം സംഘർഷത്തിലേക്ക് വഴിമാറി. തുടർന്ന് സുന്ദർ മീനയെ വടികൊണ്ടടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി. മീനയുടെ കുടുംബം ഭർത്താവിനും അമ്മക്കും സഹോദരിക്കും മറ്റ് നാല് പേർക്കുമെതിരെ പരാതി നൽകി. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News