വളർച്ചാനിരക്ക്‌ 1.7 ശതമാനം വരെ ഇടിയാമെന്ന്‌ കേന്ദ്ര സാമ്പത്തികസർവേ



ന്യൂഡൽഹി > നടപ്പു സാമ്പത്തികവർഷത്തിൽ രാജ്യത്തിന്റെ വളർച്ചാനിരക്ക്‌ 1.2 ശതമാനം മുതൽ 1.7 ശതമാനം വരെ കുറയാമെന്ന്‌ തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേയിൽ തുറന്നുസമ്മതിച്ച്‌ കേന്ദ്രസർക്കാർ. 2023–-24 സാമ്പത്തികവർഷത്തിൽ 8.2 ശതമാനമാണ്‌ ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക്‌. എന്നാൽ 2024–-25 സാമ്പത്തികവർഷത്തിൽ വളർച്ചാനിരക്ക്‌ 6.5 മുതൽ ഏഴ്‌ ശതമാനം വരെയായിരിക്കുമെന്ന്‌ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച സാമ്പത്തികസർവേയിൽ പറയുന്നു. ഭക്ഷ്യഉൽപ്പന്നങ്ങളുടെ വിലകൾ കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത്‌ കുതിച്ചുകയറിയെന്നും സർവ്വേ കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 6.6 ശതമാനമായിരുന്നത്‌ 2023–-24 സാമ്പത്തികവർഷത്തിൽ 7.5 ശതമാനമായി ഉയർന്നു. ഇന്ത്യയുടെ വിദേശകടം 624.1 ശതകോടി ഡോളറായിരുന്നത്‌ 663.8 ശതകോടി ഡോളറായി ഉയർന്നു. വിദേശകടത്തിൽ 3970 കോടി യുഎസ്‌ ഡോളറാണ്‌ ഒറ്റവർഷം കൊണ്ട്‌ വർധിച്ചത്‌. ഇന്ത്യയുടെ വിദേശകടം നിലവിൽ ജിഡിപിയുടെ 18.7 ശതമാനമാണ്‌. Read on deshabhimani.com

Related News