ഇഡിക്ക്‌ വീണ്ടും തിരിച്ചടി ; 46,000 കോടിയുടെ കള്ളപ്പണക്കേസിൽ പ്രതിക്ക്‌ ജാമ്യം



ന്യൂഡൽഹി 46,000 കോടി രൂപയുടെ ബാങ്കുവായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭൂഷൺ സ്റ്റീൽ ലിമിറ്റഡ്‌ മുൻ എംഡി നീരജ്‌ സിംഗാളിന്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചു.  എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇഡി)ന്റെ വാദങ്ങൾ തള്ളിയാണ്‌ ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.       16 മാസത്തിലേറെയായി നീരജ്‌ സിംഗാൾ ജയിലിലാണെന്നും സമീപഭാവിയിലൊന്നും വിചാരണ പൂർത്തിയാകാൻ സാധ്യതയില്ലെന്നും ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സിംഗാളിനെ അറസ്റ്റ്‌ ചെയ്‌തപ്പോൾ ഇഡി ചട്ടം ലംഘിച്ചെന്നും  ജസ്റ്റിസ്‌ സഞ്‌ജയ്‌ കുമാർ കൂടി അംഗമായ ബെഞ്ച്‌ വിമർശിച്ചു. രാജ്യം വിട്ട്‌ പുറത്തുപോകാൻ പാടില്ല, പാസ്‌പോർട്ട്‌ അധികൃതർക്ക്‌ കൈമാറണം–- തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്‌. ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ നീരജ്‌ സിംഗാൾ നൽകിയ അപ്പീലാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌. ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പാണ്‌ നീരജ്‌ സിംഗാളിന്റെ മേൽനോട്ടത്തിൽ നടന്നതെന്ന  വാദമുയര്‍ത്തിയാണ് ഇഡി ജാമ്യാപേക്ഷയെ എതിർത്തത്‌. Read on deshabhimani.com

Related News