ബുദ്ധദേബിന് വിട; മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

അന്തരിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതദേഹം നീൽരത്തൻ മെഡിക്കൽ കോളേജിന്‌ കൈമാറാൻ വിലാപയാത്രയായി കൊണ്ടുപോകുന്നു (വാർത്ത പേജ്:07) ഫോട്ടോ: പി വി സുജിത്‌


കൊൽക്കത്ത> ബംഗാൾ രാഷ്ട്രീയത്തിലെ അതികായനായ പ്രിയനേതാവ് ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് വിടചൊല്ലി ആയിരങ്ങൾ. ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ നീൽരത്തൻ സർക്കാർ മെഡിക്കൽ കോളേജിൽ വൈദ്യപഠനത്തിന്‌ കൈമാറി. വൈകിട്ട്‌ പാർടി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യയുടെ ആ​ഗ്രഹപ്രകാരമാണ് മൃതശരീരം വിദ്യാർഥികൾക്ക് പഠിക്കാനായി വിട്ടുനൽകിയത്. രാവിലെ ബംഗാൾ നിയമസഭയിൽ മൃതദേഹം പൊതുദർശനത്തിന്‌ വെച്ചു.  സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗങ്ങൾ, കേരളത്തെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്നിവർ സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ മുസഫർ അഹമ്മദ് ഭവനിൽ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് പൊളിറ്റ് ബ്യൂറോ അം​ഗങ്ങളുൾപ്പെടെ ആയിരങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ചത്. 11 വർഷത്തോളം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ ശ്വാസതടസ്സവും തുടർന്നുള്ള ഹൃദയാഘാതവും മൂലം വ്യാഴാഴ്ച രാവിലെ 8.20ഓടെയാണ് അന്തരിച്ചത്.  ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന്‌ 2016 മുതൽ പൊതുരംഗത്തുനിന്ന്‌ വിട്ടുനിൽക്കുകയായിരുന്നു. ഭരണ നിപുണതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ആശയസ്ഥൈര്യത്തിന്റെയും പ്രതീകമായ ബുദ്ധദേബിന്റെ വിടവാങ്ങലോടെ ബംഗാൾ രാഷ്ട്രീയത്തിലെ ഒരധ്യായമാണ് അസ്‌തമിക്കുന്നത്‌. Read on deshabhimani.com

Related News