അച്ഛനും 4 പെൺമക്കളും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ



ന്യൂഡൽഹി > അച്ഛനെയും 4 പെൺമക്കളെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി വസന്ത്കുഞ്ജിലുള്ള ഫ്ലാറ്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വസന്ത്കുഞ്ച് രംഗപുരിയിലെ ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഹീരാലാല്‍ ശര്‍മ, മക്കളായ നീതു (26), നിക്കി (24), നീരു (23), നിധി (20) എന്നിവരാണ് മരിച്ചത്. അഞ്ചു പേരും വിഷം ഉള്ളിൽച്ചെന്നു മരിച്ചതെന്നാണ് കരുതുന്നത്. നാല് മക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം പിതാവും വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധം വമിച്ചതിനെത്തുടർന്ന് അപ്പാർട്മെന്റിന്റെ കെയർ ടേക്കർ ഉടമയെ വിവരമറിയിച്ചു. ഉടമയെത്തി വിളിച്ചിട്ടും ആരും വാതിൽ തുറക്കാത്തതിനെത്തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്ന് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്. ആദ്യത്തെ മുറിയിലാണ് ഹീരാലാലിന്റെ മൃതദേഹം കണ്ടെത്തിയത്. അടുത്ത മുറിയിലായിരുന്നു പെൺകുട്ടികളുടെ മൃതദേഹങ്ങൾ. കഴിച്ചതെന്നു കരുതുന്ന വിഷവസ്തുവിന്റെ പാക്കറ്റും സ്പൂണും ​ഗ്ലാസുകളും കണ്ടെത്തി. ഒരു വർഷം മുമ്പാണ് ഹീരാലാലിന്റെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. Read on deshabhimani.com

Related News