പലസ്തീനിലെ കുഞ്ഞുങ്ങളോട്‌ ഐക്യദാർഢ്യം; പുരസ്കാരം നിരസിച്ച്‌ ജസീന്ത കര്‍ക്കാത്ത

photo credit: X


ന്യൂഡല്‍ഹി>  അമേരിക്കൻ സ്വതന്ത്ര അന്താരാഷ്ട്ര വികസന ഏജന്‍സിയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റും (യുഎസ്എഐഡി) റൂം ടു റീഡ് ഇന്ത്യ ട്രസ്റ്റും ചേര്‍ന്ന് നല്‍കുന്ന പുരസ്‌കാരം വേണ്ടെന്നുവെച്ച് ആദിവാസി ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ജസീന്ത കര്‍ക്കാത്ത.പലസ്തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്‌  ജസീന്തയുടെ പ്രഖ്യാപനം. പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൽ കൊന്നുതള്ളിയ കുഞ്ഞുങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്‌ ജസീന്ത അവാര്‍ഡ് നിരസിച്ചത്. ജസീന്തയുടെ  ജിര്‍ഹുല്‍ എന്ന കവിതാ സമാഹാരത്തിനാണ്‌ പുരസ്കാരം ലഭിച്ചത്‌.  ബാലസാഹിത്യ വിഭാഗത്തില്‍ റൂം ടു റീഡിന്റെ യുവ എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരത്തിനാണ്‌ കൃതി അര്‍ഹമായത്‌. ഒക്ടോബര്‍ ഏഴിനായിരുന്നു അവാര്‍ഡ് ദാനം. കുട്ടികൾക്കുള്ള പുസ്തകങ്ങൾ പ്രധാനമാണെന്നും എന്നാൽ കുട്ടികളെ രക്ഷിക്കാൻ മുതിർന്നവർക്ക് കഴിഞ്ഞിട്ടില്ലെന്നും ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ്‌ പലസ്തീനിൽ കൊല്ലപ്പെടുന്നതെന്നും കര്‍ക്കാത്ത പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റൂം ടു ഇന്ത്യ ട്രസ്റ്റ് എന്നത് ശരി തന്നെ. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് ബോയിങ് കമ്പനിയുമായി ചേര്‍ന്നാണെന്നത് ഓര്‍ക്കണമെന്ന്‌ കര്‍ക്കാത്ത പറഞ്ഞു. കുട്ടികളെ ഒരു ഭാഗത്ത് ഇസ്രയേല്‍ കൊന്നു തള്ളുകയാണ്.  ആയുധ വ്യാപാരവും കുട്ടികളുടെ സംരക്ഷണവും എങ്ങനെ ചേർന്ന്‌ മുന്നോട്ട്‌ കൊണ്ടുപോകാൻ സാധിക്കുമെന്നും ജസീന്ത ചോദിച്ചു. ആദിവാസി ജീവിതങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ജസീന്തയുടെ ജിര്‍ഹുല്‍. ഭോപ്പാലിലെ ഇക്താര ട്രസ്റ്റിന് കീഴിലുള്ള ജുഗുനു പ്രകാശന്‍ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കിയത്. ഈശ്വര്‍ ഓര്‍ ബസാര്‍, ലോര്‍ഡ് ഓഫ് ദി റൂട്ട്‌സ്, ജസീന്ത കി ഡയറി  എന്നിങ്ങനെ ഏഴോളം പുസ്തകങ്ങള്‍ ജസീന്ത എഴുതിയിട്ടുണ്ട്‌.   Read on deshabhimani.com

Related News