ജെജെപിയിൽ കൊഴിഞ്ഞുപോക്ക്‌; ഹരിയാനയിൽ 4 എംഎൽഎമാർ രാജിവച്ചു



ന്യൂഡൽഹി> ഒക്‌ടോബർ ഒന്നിന്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ഹരിയാനയിലെ പ്രധാന കക്ഷിയായ ജെജെപിയിൽ നിന്ന്‌ നാല്‌ എംഎൽഎമാർ രാജിവച്ചു. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച മുൻ ഉപമുഖ്യമന്ത്രി ദുഷ്യന്ത്‌ ചൗട്ടാലയ്‌ക്കെതിരെ തിരിഞ്ഞ ദേവേന്ദർ സിംഗ് ബബ്ലി, രാംകരൺ കാല, ഈശ്വർ സിങ്‌, അനൂപ്‌ ധനക്‌ എന്നിവരാണ്‌ ജെജെപി വിട്ടത്‌. ദുഷ്യന്ത്‌, മാതാവ്‌ നൈന ചൗട്ടാല, വിശ്വസ്‌തൻ അമർജിത് ധണ്ഡ എന്നിവർ ഒഴിച്ച്‌ ജെജെപിയുടെ ബാക്കി എംഎൽഎമാരെല്ലാം ഇതോടെ വിമതപക്ഷത്തായി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പരസ്യമായി പ്രവർത്തിച്ച രാംനിവാസ് സുർജഖേര, ജോഗി റാം സിഹാഗ് എന്നിവരെ അയോഗ്യരാക്കണമെന്ന്‌ ദുഷ്യന്ത്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു എംഎൽഎ  രാംകുമാർ ഗൗരവും ദുഷ്യന്തിന്‌ എതിരാണ്‌. പാർടി വിട്ട അനൂപ്‌ ധനക്‌ ബിജെപിയിൽ എത്തിയേക്കും. രാജിവച്ച ബാക്കി മൂന്നുപേരും കോൺഗ്രസിലേയ്‌ക്ക്‌ പോകുമെന്നാണ്‌ റിപ്പോർട്ട്‌.   Read on deshabhimani.com

Related News