ലാറ്ററൽ എൻട്രിയില്‍ 
മോദിക്ക്‌ കാലിടറി ; പിൻവാതിൽ നിയമന 
പരസ്യം പിൻവലിച്ചു



ന്യൂഡൽഹി സംവരണം അട്ടിമറിച്ചും യുപിഎസ്‌സിയെ നോക്കുകുത്തിയാക്കിയും 24 മന്ത്രാലയങ്ങളിലെ 45 ഉന്നതപദവികളിൽ നിയമനം നടത്താനുള്ള നീക്കം കേന്ദ്ര സർക്കാർ പിൻവലിച്ചു. പിൻവാതിൽ നിയമനത്തിനെതിരെ പ്രതിഷേധം കനത്തതോടെയാണ്‌ ലാറ്ററൽ എൻട്രി വഴി നിയമനം നടത്താനായുള്ള പരസ്യം പിൻവലിച്ചത്‌. പ്രതിപക്ഷത്തോടൊപ്പം എൻഡിഎ സഖ്യകക്ഷികളും നിയമനനീക്കത്തെ എതിർത്തതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം യുപിഎസ്‌സിയാണ്‌ 17ന്‌ പുറത്തിറക്കിയ പരസ്യം പിൻവലിച്ചത്‌. സംവരണതത്വം പാലിക്കണമെന്ന  പ്രധാനമന്ത്രിയുടെ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ  പരസ്യം പിൻവലിക്കണമെന്ന്‌ കേന്ദ്രമന്ത്രി ജിതേന്ദർ സിങ്‌ യുപിഎസ്‌സി ചെയർപേഴ്‌സൺ പ്രീതി സുധനോട്‌  കത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.  യുപിഎ സർക്കാരിന്റെ കാലത്ത്‌ വീരപ്പ മൊയ്‌ലി അധ്യക്ഷനായ സമിതിയുടെ ശുപാർശ പ്രകാരമാണ്‌ ലാറ്ററൽ എൻട്രികൾ ആരംഭിച്ചതെന്ന്‌ മന്ത്രി പറഞ്ഞു. പുറംകരാർ വഴിയുള്ള പിൻവാതിൽ നിയമനമെന്ന നയം കേന്ദ്രം പിൻവലിച്ചിട്ടില്ല. പകരം ലാറ്ററൽ എൻട്രികളിൽ സംവരണം പാലിക്കുന്നതിൽ പരിശോധന നടത്തുമെന്നാണ്‌ മന്ത്രിയുടെ കത്തിലുള്ളത്‌. പിൻവാതിൽ നിയമനത്തിനെതിരെ ഇന്ത്യാ കൂട്ടായ്‌മ  വൻ പ്രതിഷേധമുയർത്തിയിരുന്നു. എൻഡിഎ സഖ്യകക്ഷികളായ എൽജെപി രാംവിലാസ്‌ വിഭാഗവും നിതീഷ്‌ കുമാറിന്റെ ജെഡിയുവും നയത്തെ എതിർത്തതോടെ മോദിയും ബിജെപിയും ഒറ്റപ്പെട്ടു. എൽജെപി നേതാവും കേന്ദ്രമന്ത്രിയുവുമായ ചിരാഗ്‌ പസ്വാൻ, ജെഡിയു നേതാവ്‌ കെ സി ത്യാഗി തുടങ്ങിയവരും രൂക്ഷവിമർശമുയർത്തി. Read on deshabhimani.com

Related News