ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് , ജനവിധി ഇന്നറിയാം; ബിജെപിയ്ക്ക്‌ തിരിച്ചടിയെന്ന്‌ എക്സിറ്റ്‌ പോൾ ഫലങ്ങൾ



ന്യൂഡൽഹി ഹരിയാനയിലെയും ജമ്മുകശ്‌മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്‌ച പകൽ എട്ടിന്‌ ആരംഭിക്കും. 10 വർഷമായി ബിജെപി ഭരിക്കുന്ന ഹരിയാനയിൽ ഭരണമാറ്റമുണ്ടാകുമെന്നാണ്‌ എക്‌സിറ്റ്‌ പോൾ പ്രവചനം. ജമ്മു–-കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക്‌ തിരിച്ചടിയുണ്ടാകുമെന്നാണ്‌ എക്‌സിറ്റ്‌ പോളുകൾ സൂചിപ്പിക്കുന്നത്‌. ഹരിയാനയിലും ജമ്മു–-കശ്‌മീരിലും 90 നിയമസഭാ സീറ്റാണുള്ളത്‌. ജമ്മു–-കശ്‌മീരിൽ 90 സീറ്റുകൾക്ക്‌ പുറമെ കശ്‌മീരി പണ്ഡിറ്റുകൾക്കും പാക് അധീന കശ്‌മീരിൽ നിന്നുള്ളവർക്കുമായി അഞ്ച്‌ സീറ്റുകൾ കൂടിയുണ്ട്‌. ഈ സീറ്റുകളിലേക്ക്‌ ലെഫ്‌. ഗവർണർക്കാണ്‌ നാമനിർദേശത്തിനുള്ള അധികാരം. ഹരിയാനയിലെ 90 സീറ്റിൽ 55 സീറ്റ്‌ ഇന്ത്യാ കൂട്ടായ്‌മയ്‌ക്ക്‌ ലഭിക്കുമെന്നാണ്‌ എക്‌സിറ്റ്‌ പോൾ പ്രവചനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമില്ലാതെ അധികാരത്തിൽ എത്തിയതിന്‌ പിന്നാലെ രണ്ട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടാകുന്നത്‌ ദേശീയതലത്തിൽ ബിജെപിക്ക്‌ തിരിച്ചടിയാകും. ഹരിയാനയിലെയും ജമ്മു–-കശ്‌മീരിലെയും തെരഞ്ഞെടുപ്പ്‌ ഫലം ഈ വർഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കും. Read on deshabhimani.com

Related News