വിധിയെഴുതാൻ ഹരിയാന; പോളിങ്‌ ആരംഭിച്ചു, ഫലം ചൊവ്വാഴ്‌ച



ന്യൂഡൽഹി> കർഷക, യുവജന രോഷം അലയടിക്കുന്ന ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് രാവിലെ ഏഴോടെ തുടക്കമായി. 90 മണ്ഡലങ്ങളിൽ പകൽ ഏഴുമുതൽ ആറുവരെയാണ്‌ പോളിങ്‌. 1,031 സ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌. ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കും. ബിജെപിക്ക്‌ വോട്ട്‌ ചെയ്യരുതെന്നാവശ്യപ്പെട്ട്‌ കർഷക സംഘടനകൾ ശക്തമായ പ്രചാരണം നടത്തിയതോടെ ഭരണവിരുദ്ധ വികാരത്തിൽ ഉലയുന്ന ബിജെപിയുടെ നില പരുങ്ങലിലാണ്. അഗ്നിപഥിനെതിരായ രോഷം, ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ  പ്രതിഫലിക്കും. ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാണ്‌. അതേസമയം ഭൂപീന്ദർ സിങ്‌ ഹൂഡ, കുമാരി ഷെൽജ വിഭാഗങ്ങളുടെ തമ്മിലടി കോൺഗ്രസിന്‌ ക്ഷീണമാണ്‌. സിപിഐ എം മത്സരിക്കുന്ന ഭിവാനിയിൽ സ്ഥാനാർഥി ഓംപ്രകാശിന്‌ വൻ സ്വീകാര്യത നേടാനായിട്ടുണ്ട്‌. വിവാദ ആൾദൈവം ഗുർമീത്‌ റാം റഹീമിന്‌ പരോൾ അനുവദിച്ച്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ബിജെപി കളത്തിൽ ഇറക്കി. ലക്ഷക്കണക്കിനുള്ള അനുകൂലികളെ സ്വാധീനിക്കാമെന്ന പ്രതീക്ഷയിലാണ്‌ നീക്കം. Read on deshabhimani.com

Related News