‘ഹിന്ദുത്വ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നു’; അക്കാദമിക സ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു, കേരള ഗവർണറെ കുറിച്ചും പരാമർശം



ന്യൂഡൽഹി > അക്കാദമിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞു. 2013 മുതൽ 2023 വരെയുള്ള സർവകലാശാലകളുടേയും കോളേജുകളുടെയും വിവരങ്ങൾ ശേഖരിച്ച്‌ സ്‌കോളേഴ്‌സ്‌ അറ്റ്‌ റിസ്‌കി(എസ്‌എആർ) പുറത്തുവിട്ട ‘ഫ്രീ ടു തിങ്ക് 2024’ റിപ്പോർട്ടിലാണ്‌ ഇന്ത്യയുടെ സ്ഥാനത്തിൽ മാറ്റമുണ്ടായത്‌. ലോകത്തിലെ 665 സർവകലാശാലകളെ ബന്ധിപ്പിക്കുന്ന സംവിധാനമാണ്‌ എസ്‌എആർ. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ചൈന, കൊളംബിയ, ജർമ്മനി, ഹോങ്കോങ്, ഇറാൻ, ഇസ്രായേൽ, നിക്കരാഗ്വ, നൈജീരിയ, പലസ്തീൻ, റഷ്യ, തുർക്കി, സുഡാൻ, ഉക്രെയ്ൻ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളെ വിപുലമായി തന്നെ റിപ്പോർട്ടിന്റെ ഭാഗമായി പരിശോധിച്ചിട്ടുണ്ട്‌. ഫ്രീ ടു തിങ്ക്‌ റിപ്പോർട്ടിൽ 2013 ജൂലൈ ഒന്ന്‌ മുതൽ 2024 ജൂൺ 30 വരെ 51 രാജ്യങ്ങളിലായുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നേരയുണ്ടായ അക്രമങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്‌. 2013ൽ നിന്ന്‌ 2023ലേക്ക്‌ എത്തുമ്പോൾ അക്കാദമിക സ്വതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ പോയിന്റ്‌ 0.6ൽ നിന്ന്‌ 0.2 ലേക്കാണ്‌ ഇടിഞ്ഞത്‌. രാജ്യം ഭരിക്കുന്ന ബിജെപി സർവകലാശാലകളെ അവരുടെ സ്വാധീനത്തിലാക്കാനും ഹിന്ദുത്വ അജണ്ടകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതിന്റെയും ഭാഗമായാണ്‌ ഇങ്ങനെ സംഭവിച്ചതെന്ന്‌ റിപ്പോർട്ട് പറയുന്നു. 1940കളുടെ പകുതിക്ക്‌ ശേഷം ആദ്യമായാണ്‌ റാങ്കിങ്ങിൽ ഇന്ത്യ ഇത്രയും താഴേക്ക്‌ പോകുന്നത്‌. കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ നടത്തുന്ന ഇടപെടലുകളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്‌. ഒപ്പം മറ്റ്‌ സംസ്ഥാനങ്ങളിലെ സമാന രീതിയിലുള്ള പ്രശ്‌നങ്ങളും ജെഎൻയു ഉൾപ്പെടെയുള്ള സർവകലാശാലകളിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങളും റിപ്പോർട്ടിലുണ്ട്‌. Read on deshabhimani.com

Related News