അസ്വസ്ഥം ജമ്മുകശ്മീര്‍ ; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 12 
സുരക്ഷാഭടൻമാർ



ന്യൂഡൽഹി കശ്‌മീർ താഴ്‌വരയ്‌ക്ക്‌ പുറമെ ജമ്മു മേഖലയിലേക്കുകൂടി ഭീകരർ പ്രവർത്തനം വ്യാപിപ്പിച്ചതോടെ നിരന്തര ആക്രമണങ്ങളിൽ മേഖല അസ്വസ്ഥം. ജമ്മു കശ്‌മീരിന്റെ പ്രത്യേക സംസ്ഥാന പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനസ്ഥാപിച്ചുവെന്ന കേന്ദ്രസർക്കാരിന്റെ വാദം തെറ്റാണെന്ന്‌ അടിവരയിടുന്ന സംഭവവികാസങ്ങളാണ്‌ അരങ്ങേറുന്നത്‌. ജമ്മു കശ്‌മീരിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്‌ 12 സുരക്ഷാഭടൻമാരും പത്ത്‌ തദ്ദേശവാസികളും. 55 പേർക്ക്‌ ഭീകരാക്രമണങ്ങളിൽ പരിക്കേറ്റു. 11 ഭീകരരും ഇക്കാലയളവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജൂൺ, ജൂലൈ മാസങ്ങളിൽ ഭീകരാക്രമണങ്ങൾ ജമ്മു മേഖലയിൽ വർധിക്കുകയാണ്‌. 32 മാസത്തിനിടെ ജമ്മു കശ്‌മീരിൽ 48 സുരക്ഷാഭടന്മാര്‍ക്കാണ് ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടമായത്‌. ഈ വർഷമുണ്ടായ പ്രധാന ആക്രമണങ്ങൾ ● ഏപ്രിൽ 22–- സർക്കാർ ജീവനക്കാരൻ കൊല്ലപ്പെട്ടു. ● ഏപ്രിൽ 28–- ഉദ്ദംപ്പുരിൽ വില്ലേജ്‌ ഡിഫൻസ്‌ ഗാർഡ്‌ കൊല്ലപ്പെട്ടു. ● മെയ്‌ 4–- പൂഞ്ചിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക്‌ പരിക്ക്‌. ● ജൂൺ 9–- റിയാസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന്‌ നേരെ ആക്രമണം. ഒൻപത്‌ മരണം. ● ജൂൺ 11–- കത്വയിൽ രണ്ട്‌ ഭീകരരും സിആർപിഎഫ്‌ ഭടനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ● ജൂൺ 26–- ദോഡയിൽ മൂന്ന്‌ ഭീകരരെ കൊലപ്പെടുത്തി. ● ജൂലൈ 7–- രജൗരിയിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. കശ്‌മീരിലെ കുൽഗാമിൽ ആറ്‌ ഭീകരർ അടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ● ജൂലൈ 8–- കത്വയിൽ സൈനിക വാഹനവ്യൂഹത്തിന്‌ നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച്‌ സൈനികർ കൊല്ലപ്പെട്ടു. ● ജൂലൈ 15–- ദോഡയിൽ ക്യാപ്‌റ്റൻ അടക്കം നാല്‌ സൈനികർ കൊല്ലപ്പെട്ടു. Read on deshabhimani.com

Related News