ജാർഖണ്ഡ്‌ എൻഡിഎയിൽ 
ഭിന്നത രൂക്ഷം ; തെരഞ്ഞെടുപ്പിനെ ഒറ്റയ്‌ക്ക്‌ നേരിടുമെന്ന്‌ ഹിന്ദുസ്ഥാനി അവാം മോർച്ച

ജിതൻറാം മാഞ്ചി


ന്യൂഡൽഹി ജാർഖണ്ഡ്‌ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കേ എൻഡിഎയിൽ ഭിന്നിത രൂക്ഷം. തെരഞ്ഞെടുപ്പിനെ ഒറ്റയ്‌ക്ക്‌ നേരിടുമെന്ന്‌ ജിതൻറാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും (സെക്യുലർ) പ്രഖ്യാപിച്ചതോടെ വിള്ളലുകൾ പരസ്യമായി. എൻഡിഎ സഖ്യകക്ഷിയായ ലോക്‌ ജൻ ശക്തി പാർടിയും (രാംവിലാസ്‌ പാസ്വാൻ) ഒറ്റയ്‌ക്ക്‌ മത്സരിക്കുമെന്ന്‌ അറിയിച്ചിരുന്നു. ബിജെപിയുമായി സീറ്റ്‌ ധാരണയുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒറ്റയ്‌ക്ക്‌ മത്സരിക്കാൻ മടിക്കില്ലെന്ന്‌ ചിരാഗ്‌ പാസ്വാനാണ്‌ അറിയിച്ചത്‌. 14 സീറ്റിൽ പാർടി നല്ല നിലയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എൽജെപിയുടെ അതേപാത പിന്തുടരാനാണ്‌ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെയും തീരുമാനം. പാർടിക്ക്‌ വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒറ്റയ്‌ക്ക്‌ മത്സരിക്കാനാണ്‌ ആലോചിക്കുന്നതെന്ന്‌ ജിതൻറാം മാഞ്ചി വെള്ളിയാഴ്‌ച്ച പട്‌നയിൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ജാർഖണ്ഡ്‌ നിയമസഭയിലെ 81 സീറ്റുകളിൽ 28 എണ്ണം പട്ടികവർഗങ്ങൾക്കായി സംവരണം ചെയ്‌തിട്ടുണ്ട്‌. സംവരണസീറ്റുകളിൽ ഒരെണ്ണം പോലും സഖ്യകക്ഷികൾക്ക്‌ വിട്ടുകൊടുക്കേണ്ടതില്ലെന്ന്‌ ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു. ജെഡിയു, ഓൾ ജാർഖണ്ഡ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ (എജെഎസ്‌യു) തുടങ്ങിയ സഖ്യകക്ഷികളുടെ സഹായത്തോടെ ജാർഖണ്ഡ്‌ തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌ ബിജെപിയുടെ തീരുമാനം. 99 ശതമാനം സീറ്റുകളിലും ധാരണയായതായി ജാർഖണ്ഡിന്റെ ചുമതല വഹിക്കുന്ന ബിജെപി നേതാവ്‌ ഹിമന്ത ബിസ്വ സർമ അറിയിച്ചു. തങ്ങളെ പരാമർശിക്കാതെ സീറ്റ്‌ വിഭജനം ഏകദേശം പൂർത്തിയായെന്ന ബിജെപി നേതാവിന്റെ പരാമർശം എൽജെപിയെയും ഹിന്ദുസ്ഥാനി അവാം മോർച്ചയെയും വലിയ രീതിയിൽ അലോസരപ്പെടുത്തിയിരുന്നു. അതേസമയം, എജെഎസ്‌യു നേതാവ്‌ സുരേഷ്‌ മഹാതോ ഡൽഹിയിൽ അമിത്‌ഷായെ സന്ദർശിച്ച്‌ ചർച്ചകൾ നടത്തിയിരുന്നു. 16 സീറ്റ്‌ വേണമെന്നാണ്‌ എജെഎസ്‌യുവിന്റെ ആവശ്യം. അതുപോലെ, ജെഡിയു 11 സീറ്റിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്‌. എന്നാൽ, സഖ്യകക്ഷികൾക്ക്‌ 10–-11 സീറ്റുകളിൽ കൂടുതൽ അനുവദിക്കാൻ സാധ്യതയില്ലെന്ന്‌ ജാർഖണ്ഡിലെ ബിജെപി വൃത്തങ്ങൾ പ്രതികരിച്ചു. Read on deshabhimani.com

Related News