രാജ്യത്തിന്റെ പ്രശ്‌നങ്ങൾക്ക്‌ 
പരിഹാരമില്ലാത്ത ബജറ്റ്‌: കെ രാധാകൃഷ്‌ണൻ

ലോക്-സഭയിലെ ബജറ്റ് ചർച്ചയിൽ 
കെ രാധാകൃഷ്‌ണൻ സംസാരിക്കുന്നു


ന്യൂഡൽഹി> രാഷ്‌ട്രീയ സമ്മർദങ്ങൾക്ക്‌ വഴങ്ങിയുള്ള കേന്ദ്രബജറ്റിൽ രാജ്യവും ജനങ്ങളും നേരിടുന്ന പൊതുവായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർദേശമൊന്നുമില്ലെന്ന്‌ സിപിഐ എം ലോക്‌സഭാ കക്ഷി നേതാവ്‌  കെ രാധാകൃഷ്‌ണൻ ബജറ്റ്‌ ചർച്ചയിൽ പറഞ്ഞു. 2014 മുതൽ ബിജെപി നൽകിയ വാഗ്‌ദാനങ്ങളൊന്നും നടപ്പാക്കിയില്ല. ഇത്‌ മനസ്സിലാക്കിയാണ്‌ ജനങ്ങൾ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ തിരിച്ചടി നൽകിയത്‌. 400ൽ കൂടുതൽ സീറ്റ്‌ പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ജനങ്ങൾ ബിജെപിയെ 240ൽ ഒതുക്കി. കേവലഭൂരിപക്ഷം നഷ്ടമായ ബിജെപി അധികാരം നിലനിർത്താനുള്ള കസർത്താണ്‌ ബജറ്റിൽ നടത്തിയത്‌. ചില സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക പരിഗണന നൽകിയപ്പോൾ ഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിച്ചു. കേരളം എന്ന സംസ്ഥാനം രാജ്യത്തുള്ളതായി ബജറ്റിൽ കാണുന്നില്ല. സംസ്ഥാന സർക്കാർ 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്‌ സമർപ്പിച്ചുവെങ്കിലും നയാപൈസ അനുവദിച്ചില്ല. മിക്ക മേഖലകളിലും നേട്ടം കൈവരിച്ചതിന്റെ പേരിൽ കേരളത്തെ ശിക്ഷിക്കുകയാണ്‌. രാജ്യത്തെ ജനങ്ങളിൽ നാലിലൊന്ന്‌ പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരാണ്‌. ദുരിതപൂർണമായി തുടരുന്ന ഇവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ക്രിയാത്മക പദ്ധതിയൊന്നും ബജറ്റിലില്ല. ദാരിദ്ര്യം, അസമത്വം, വിവേചനം എന്നീ സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം ദയനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News