ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; കശ്‌മീരിൽ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനെന്ന്‌ 
പ്രതിപക്ഷം



ശ്രീനഗർ > ജമ്മു കശ്‌മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ മണിക്കൂറുകൾക്ക്‌ മുമ്പ്‌ ഉദ്യോഗസ്ഥർക്ക്‌ കൂട്ടസ്ഥലംമാറ്റം നൽകിയ ലഫ്‌. ഗവർണർ മനോജ്‌ സിൻഹയുടെ നടപടിയിൽ രൂക്ഷ വിമർശവുമായി പ്രതിപക്ഷം. ഐപിഎസ്‌, ജെകെഎഎസ്‌ (ജമ്മു കശ്‌മീർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌) ഉദ്യോഗസ്ഥരായ 198 പേരെയാണ്‌ സ്ഥലംമാറ്റിയത്‌. സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ച്‌ ബിജെപിക്ക്‌ സഹായം ചെയ്യാനാണിതെന്ന്‌ നാഷണൽ കോൺഫറൻസ് (എൻസി) ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ ചൂണ്ടിക്കാട്ടി. പത്തുവർഷത്തിന്‌ ശേഷമാണ്‌ ജമ്മു കശ്‌മീർ വിധിയെഴുതുന്നത്‌. 2019ൽ സംസ്ഥാനത്തെ വെട്ടിമുറിച്ച്‌ രണ്ട്‌ കേന്ദ്രഭരണ പ്രദേശമാക്കി. ബിജെപിക്ക്‌ മേൽക്കൈ ലഭിക്കും വിധം സാമുദായികാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയവും നടത്തി. ലഫ്‌.ഗവർണർക്ക്‌ അമിതാധികാരം നൽകി സർക്കാരിനെ നോക്കുകുത്തിയാക്കാനുള്ള നിയമ ഭേദഗതിയിലും ജനം ആശങ്കയിലാണ്‌. വൈകിയെങ്കിലും തെരഞ്ഞെടുപ്പ്‌ നടത്താനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു. സംസ്ഥാനപദവികൂടി തിരികെ നൽകിയാൽ മാത്രമെ ശാക്തീകരണം സാധ്യമാവൂവെന്ന്‌ എൻസി വക്താവ്‌ തൻവീർ സാദിഖും ജനാധിപത്യം വീണ്ടെടുക്കാൻ തെരഞ്ഞെടുപ്പ്‌ കൂടിയേ തീരുവെന്ന്‌ പിഡിപി നേതാവ്‌ വഹീദ്‌ ഉർ റഹ്‌മാനും പ്രതികരിച്ചു. Read on deshabhimani.com

Related News