കശ്‌മീർ തെരഞ്ഞെടുപ്പ്: രണ്ട്‌ മണ്ഡലങ്ങളിൽ മത്സരിക്കാൻ ഒമർഅബ്‌ദുള്ള



ന്യൂഡൽഹി >  ജമ്മുകശ്‌മീർ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫ്രൻസ്‌ നേതാവുമായ ഒമർ അബ്‌ദുള്ള രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. ഗാന്ധർബലിന്‌ പുറമേ ബദ്‌ഗാം മണ്ഡലത്തിൽ നിന്നും ഒമർ അബ്‌ദുള്ള മത്സരിക്കും. വ്യാഴാഴ്‌ച്ച ഒമർ ബദ്‌ഗാമിൽ നിന്നും മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചു. ബിജെപി വോട്ടുകൾ വിഭജിച്ച്‌ തോൽപ്പിക്കാൻ സാധ്യതയുണ്ടെന്നും അത്‌ മുന്നിൽക്കണ്ടാണ്‌ ഒമർ രണ്ട്‌ മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്നതെന്നും നാഷണൽകോൺഫ്രൻസ്‌ നേതാക്കൾ പ്രതികരിച്ചു. ജമ്മുകശ്‌മീരിൽ സെപ്‌തംബർ 18,25,ഒക്ടോബർ ഒന്ന്‌ തിയതികളിലാണ്‌ തെരഞ്ഞെടുപ്പ്‌.ഒക്ടോബർ നാലിന് വോട്ടെണ്ണൽ നടക്കും. ഗാന്ധർബലിൽ ഒമറിന്‌ എതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന്‌ കോൺഗ്രസ്‌ ഗന്ധർബൽ ജില്ലാ പ്രസിഡന്റ്‌ സാഹിൽ ഫാറൂഖ്‌ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്‌ ബദ്‌ഗാമിൽ നിന്ന് കൂടി  ഒമർഅബ്‌ദുള്ള നാമനിർദേശം നൽകിയത്. പത്ത് വർഷത്തിന് ശേഷമാണ് കശ്മീരിൽ ജനാധിപത്യ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.  Read on deshabhimani.com

Related News