കേദാർനാഥിൽ മണ്ണിടിച്ചിൽ; മൂന്ന് തീർഥാടകർ മരിച്ചു



ന്യൂഡൽഹി > ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തീർഥാടകർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ മഹാരാഷ്ട്ര സ്വദേശികളും ഒരാൾ രുദ്രപ്രയാഗ് സ്വദേശിയുമാണ്. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഗൗരികുണ്ഡ്-കേദാർനാഥ് ട്രക്കിങ് റൂട്ടിലെ ചിർബാസ പ്രദേശത്തിന് സമീപം രാവിലെ 7.30 ഓടെ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകുകയായിരുന്നുവെന്ന് രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ ഓഫീസർ നന്ദൻ സിംഗ് രാജ്വാർ പറഞ്ഞു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. ദുരന്തത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നതായും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വരും ദിവസങ്ങളിൽ ഉത്തരാഖണ്ഡിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ജൂലൈ 21 മുതൽ മൂന്ന് ദിവസം കനത്ത മഴ ലഭിക്കും. വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Read on deshabhimani.com

Related News