സുപ്രീംകോടതി ഇടപെടൽ 
സ്വാഗതാർഹം ; പ്രക്ഷോഭം തുടരും



കൊൽക്കത്ത ആർ  ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ സുപ്രിം കോടതിയുടെ തീരുമാനം അറിഞ്ഞശേഷമേ സമരം പിൻവലിക്കുകയുള്ളൂവെന്ന്‌ സമരസമിതി  അറിയിച്ചു. സുപ്രീം കോടതിയുടെ ഇതുവരെയുള്ള ഇടപെടലുകളെ സ്വാഗതം ചെയ്യുന്നതായി  സമരം ചെയ്യുന്ന ഡോക്ടർമാരും വിദ്യാർഥികളും അറിയിച്ചു. കേസിൽ സുപ്രീംകോടതിയുടെ തുടർ തീരുമാനം ഉണ്ടാകുന്നതുവരെ സമരം ശക്തമായി തുടരുമെന്നും സമരസമിതി അറിയിച്ചു. കേസ്‌ അന്വേഷിക്കാൻ ഹാഥ്‍രസ്, ഉന്നാവോ പീഡന കൊലപാതകക്കേസുകൾ അന്വേഷിച്ച സിബിഐ  ഓഫീസർമാരെക്കൂടി  നിയമിച്ചു. വനിതാ ഉദ്യോഗസ്ഥരായ സമ്പത് മീണ, സീമ പഹുജ എന്നിവരാകും  സിബിഐ ടീമിനെ നയിക്കുകയെന്ന്‌ സിബിഐ അറിയിച്ചു. ആർ ജി കർ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന് എതിരെ ചൊവ്വാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സുപ്രീംകോടതി രൂക്ഷമായ വിമർശനം നടത്തിയതിന്‌ പിന്നാലെയാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌.  അതേസമയം, പശ്ചിമബം​ഗാള്‍ ​ഗവര്‍ണര്‍ സി വി ആനന്ദബോസ് ഡല്‍ഹിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതി​ഗതികള്‍ അറിയിച്ചു. സ്കോട്ട്‌ലൻഡിലും വിദ്യാർഥി പ്രതിഷേധം കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ സ്കോട്ട്‌ലൻഡിൽ വിദ്യാർഥി പ്രക്ഷോഭം. സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ യുണൈറ്റഡ്‌ കിങ്‌ഡ(എസ്‌എഫ്‌ഐ യുകെ)ത്തിന്റെ നേതൃത്വത്തിലാണ്‌ ഇന്ത്യൻ വിദ്യാർഥികൾ  പ്രതിഷേധിച്ചത്‌. എഡിൻബറോയിലെ ഇന്ത്യൻ മിഷന്‌ മുന്നിലായിരുന്നു പ്രതിഷേധം. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തടയാൻ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ടിങ്‌ കോൺസുൽ ജനറലിന്‌ നിവേദനവും നൽകി. അതിക്രമങ്ങൾ തടയാൻ നടപടിയെടുക്കുന്നതിനു പകരം മമത ബാനർജി സർക്കാർ പരാതിപ്പെടുന്നവരെ അടിച്ചമർത്തുകയാണെന്ന്‌ എസ്‌എഫ്‌ഐ യുകെ സെക്രട്ടറി നിഖിൽ മാത്യു പറഞ്ഞു.   Read on deshabhimani.com

Related News