മണിപ്പൂരിൽ കുക്കി- മെയ്‌ത്തി സംഘർഷം; ജിരിബം ജില്ലയിൽ നിരോധനാജ്ഞ



ഇംഫാൽ > മണിപ്പൂരിൽ ​വടക്കുകിഴക്കൻ മേഖലയിൽ സംഘർഷം തുടരുന്നു. ശനിയാഴ്‌ച കുക്കി – മെയ്‌ത്തി ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു. കുക്കികളുടെ പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള ക്വാട്ടകളും മെയ്‌തികൾക്കും അനുവദിക്കുന്ന കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ വർഷം മുതൽ മെയ്തി- കുക്കി വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഒന്നരവർഷമായിട്ടും സംഘർഷം തടയുന്നതിൽ കേന്ദ്ര–- സംസ്ഥാന ബിജെപി സർക്കാരുകൾ പരാജയപ്പെട്ടതോടെ ജനങ്ങൾ രോഷാകുലരാണ്‌. നിരവധി പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് ജിരിബം ജില്ലയിൽ ആൾക്കൂട്ടത്തിന് വിലക്കേർപ്പെടുത്തി. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന് നിർദേശം. ആയുധം കൈവശം വയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. അസം അതിർത്തിയിലെ ജിരിബാം ജില്ലയിലുണ്ടായ ആക്രമണങ്ങളിലാണ്‌ ശനിയാഴ്‌ച ആറ്‌ പേർ കൊല്ലപ്പെട്ടത്‌. വീട്ടിൽ ഉറങ്ങിക്കിടന്ന ഒരാളെ പുലർച്ചെ അഞ്ചരയോടെ  അക്രമികൾ വെടിവെച്ച്‌ കൊന്നു. മുഖ്യമന്ത്രി എൻ ബിരേൻസിങ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചശേഷം ഗവർണർ എൽ ആചാര്യയുമായി കൂടിക്കാഴ്‌ച നടത്തി. ശനി രാത്രി ഏഴരയോടെയായിരുന്നു കൂടിക്കാഴ്‌ച. Read on deshabhimani.com

Related News