ലാറ്ററൽ എൻട്രി : സംവരണതത്വം കേന്ദ്രം നഗ്നമായി ലംഘിച്ചു



ന്യൂഡൽഹി ഉയർന്ന തസ്‌തികകളിൽ മോദി സർക്കാർ പിൻവാതിൽ നിയമനം നടത്തിയപ്പോൾ ലംഘിക്കപ്പെട്ടത്‌ സാമൂഹ്യ നീതിയും സംവരണ തത്വങ്ങളും. സംവരണം പാലിക്കാതെയാണ്‌ 2018 മുതൽ ഇതുവരെ 63 പേരെ സിവിൽ സർവീസിൽ ലാറ്ററൽ എൻട്രി വഴി നിയമിച്ചത്‌. ഈ വിവരം പുറത്തുവന്നതോടെ മോദി സർക്കാരിന്റെ ഉരുണ്ടുകളി കൂടുതൽ വെളിപ്പെടുകയാണ്‌.  ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ കൊണ്ടുവന്ന യുപിഎസ്‌സി വിജ്ഞാപനം പിൻവലിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രം നിർബന്ധിതമായിരുന്നു. ജെഡിയു, എൽജെപി എന്നീ സഖ്യകക്ഷികൾ ഇടഞ്ഞതോടെയാണ്‌ ബിജെപിക്ക്‌ വഴങ്ങേണ്ടിവന്നത്‌.   സാമൂഹ്യനീതി ഉറപ്പാക്കാനായി സംവരണം വ്യവസ്ഥ ചെയ്യാനായാണ്‌ 45 തസ്‌തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പിൻവലിച്ചതെന്നാണ്‌ കേന്ദ്രത്തിന്റെ അവകാശവാദം.  ഈ സംവിധാനം 2018ൽ ആവിഷ്‌കരിച്ചപ്പോൾ സംവരണം ഒഴിവാക്കാൻ പഴ്‌സണൽ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഡപ്യൂട്ടേഷൻ, കരാർ നിയമനങ്ങൾക്ക്‌ സംവരണം പാലിക്കേണ്ടതില്ലെന്ന ചട്ടം ദുർവ്യാഖ്യാനം ചെയ്‌തായിരുന്നു ഇത്‌. പ്രത്യേക മേഖലകളിലെ വിദഗ്‌ധരെ എത്തിക്കാനാണ്‌ ഈ നിയമനങ്ങളെന്ന ആഖ്യാനം 2018ൽ കൊണ്ടുവന്നു. ജോയിന്റ്‌ സെക്രട്ടറി–-ഡപ്യൂട്ടി സെക്രട്ടറി–-ഡയറക്ടർ തലത്തിൽ വിവിധ മന്ത്രാലയങ്ങളിൽ ആവശ്യത്തിന്‌ ഉദ്യോഗസ്ഥരെ ലഭിക്കാത്തതാണ്‌ ലാറ്ററൽ എൻട്രി സംവിധാനത്തിന്‌ പ്രേരിപ്പിച്ചതെന്ന കേന്ദ്രവാദവും അടിസ്ഥാനരഹിതം.   2017ൽ ജോയിന്റ്‌ സെക്രട്ടറി തലത്തിൽ 21 ഒഴിവുണ്ടായപ്പോൾ അപേക്ഷിച്ചത്‌ 381 ഉദ്യോഗസ്ഥരാണ്‌. 18ൽ ഒരാൾക്ക്‌ മാത്രമാണ്‌ സ്ഥാനക്കയറ്റത്തിന്‌ സാധ്യത ഉണ്ടായിരുന്നത്‌. ഇതെല്ലാം മറച്ചുവച്ചാണ്‌ പഴ്‌സണൽ മന്ത്രാലയം ലാറ്ററൽ എൻട്രി നിയമനത്തിന്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. Read on deshabhimani.com

Related News