വിമുക്ത ഭടനെ അടിച്ചുകൊന്നത്‌ 
ആരംബായ്‌ തെങ്കോല്‍



ന്യൂഡൽഹി മണിപ്പുരിൽ കുക്കി–- മെയ്‌ത്തി പ്രദേശങ്ങൾക്കിടയിലുള്ള നിയന്ത്രിത മേഖലയിൽ (ബഫർസോൺ) വിമുക്ത ഭടനെ അടിച്ചുകൊന്നത്‌ ആർഎസ്‌എസ്‌ അനുകൂല മെയ്‌ത്തി സംഘടനയായ ആരംബായ്‌ തെങ്കോലെന്ന്‌ മകന്റെ വെളിപ്പെടുത്തൽ. അസം റെജിമെന്റിൽ സുബേദാറായിരുന്ന കുക്കി വംശജൻ ലിംഖോലാൽ മേറ്റാണ്‌ ഞായർ രാത്രി അബദ്ധത്തിൽ ബഫർസോൺ മറികടന്നതിനെ തുടർന്ന്‌ കൊല്ലപ്പെട്ടത്‌. അസുഖബാധിതയായ അമ്മയ്‌ക്ക്‌ മരുന്നുവാങ്ങാൻ നേപ്പാളി സമൂഹം തിങ്ങിപ്പാർക്കുന്ന ശാന്തിപുരിലേക്കാണ്‌ അദ്ദേഹം പോയതെന്നും  മകൻ തങ്മിൻലുൻ പറഞ്ഞു. ആരംബായ്‌ തെങ്കോലിനെതിരെ പൊലീസിന്‌ മൊഴി നൽകിയിട്ടും തുടർ നടപടികളുണ്ടായില്ലെന്നും അദ്ദേഹം റപഞ്ഞു. കാങ്‌പോക്‌പിയിലെ ഗാംനോം സപർമേന പൊലീസാണ്‌ കേസെടുത്തത്‌. ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല. ശാന്തിപുരിലേക്ക്‌ പോകുന്നതിനിടെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ മെയ്‌ത്തി പ്രദേശമായ സെക്‌മായിൽ ലിംഖോലാൽ അബദ്ധത്തിൽ പ്രവേശിച്ചു. തുടർന്ന്‌ അച്ഛനെ തട്ടിക്കൊണ്ടുപോയി ആരംബായ്‌ തെങ്കോൽ ഫുംലോ മേഖലയിൽ നിർദയം വധിക്കുകയായിരുന്നുവെന്ന്‌ മകൻ പറഞ്ഞു. മൃതദേഹം ഇതുവരെയും വിട്ടുകിട്ടിയിട്ടില്ല. 24 വർഷം രാജ്യത്തെ സേവിച്ച  അച്ഛനെ മാന്യമായി സംസ്‌കരിക്കാനെങ്കിലും അനുവദിക്കണമെന്നും മകൻ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News