ജമ്മു കശ്‌മീരിന്റെ യഥാർഥ സുഹൃത്ത്‌ : തരിഗാമി

മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയും യെച്ചൂരിയും


ന്യൂഡൽഹി സീതാറാം യെച്ചൂരിയുടെ വേർപാടോടെ ജമ്മു കശ്‌മീർ ജനതയ്‌ക്ക്‌ അവരുടെ യഥാർഥ സുഹൃത്തിനെയാണ്‌ നഷ്ടമായതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കുൽഗാം മുൻ എംഎൽഎയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. ‘പ്രത്യേക പദവി റദ്ദാക്കപ്പെട്ടതിനുശേഷം ശ്രീനഗർ സന്ദർശിച്ച ആദ്യ രാഷ്ട്രീയനേതാക്കളിൽ ഒരാളാണ് യെച്ചൂരി. വീട്ടുതടങ്കലിലായിരുന്ന എന്നെ കാണാൻ ആദ്യം അദ്ദേഹത്തിന്‌ അനുമതി ലഭിച്ചില്ല. എന്നാൽ, സുപ്രീംകോടതിയിൽനിന്ന്‌ അനുകൂല വിധിനേടി അദ്ദേഹം കാണാനെത്തി. അതിനുശേഷമാണ്‌ ആരോഗ്യാവസ്ഥ മോശമായിരുന്ന എന്നെ ഡൽഹിയിൽ എത്തിച്ച്‌ ചികിത്സ നൽകിയത്‌’–- തരിഗാമി പറഞ്ഞു. കശ്‌മീരിലെ യഥാർഥ സാഹചര്യങ്ങളെക്കുറിച്ച്‌ ദേശീയ, അന്തർദേശീയ മാധ്യമങ്ങളെ ആദ്യം ബോധ്യപ്പെടുത്തിയതും യെച്ചൂരിയായിരുന്നെന്നും തരിഗാമി പറഞ്ഞു. ജമ്മു കശ്‌മീർ ജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്നത്‌ ഇന്ത്യൻ റിപബ്ലിക്കിന്‌ ഗുണകരമാകില്ലെന്ന ശക്തമായ മുന്നറിയിപ്പ്‌ അധികാരികൾക്ക്‌ നൽകാനും അദ്ദേഹം മറന്നില്ല. അടുത്തകാലത്ത്‌ ഡൽഹിയിൽ എത്തിയപ്പോഴും യെച്ചൂരിയെ കണ്ടിരുന്നു. ജമ്മു കശ്‌മീരിലെ ജനങ്ങളുടെ അവസ്ഥയിലുള്ള വലിയ ആശങ്കകളാണ്‌ അപ്പോഴും അദ്ദേഹം പങ്കുവച്ചത്‌–-തരിഗാമി കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News