സല്‍മാന്‍ ഖാനെ കൊല്ലാന്‍ പ്രതികള്‍ക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാറെന്ന് മുംബൈ പോലീസ്



ന്യൂഡല്‍ഹി> ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ പന്‍വേലിലെ ഫാംഹൗസില്‍ വെച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാറെന്ന് നവി മുംബൈ പോലീസ്. എഴുപതോളം പേര്‍ സല്‍മാന്‍ ഖാന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീട്ടിലും പന്‍വേലിലെ ഫാംഹൗസിലും ഗൊരേഗാവ് ഫിലിം സിറ്റിയിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.  2023 ആഗസ്തിനും 2024 ഏപ്രിലിനും ഇടയിലാണ് സല്‍മാൻ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാര്‍ എടുത്തതെന്നും സംഘവുമായി ബന്ധപ്പെട്ട അഞ്ചാളുകളുടെ പേരിലുള്ള ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട്. ഇതിനായി പാകിസ്ഥാനില്‍ നിന്ന് എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകന്‍ സിദ്ധു മൂസ്‍‍വാല കൊലപ്പെടുത്താനുപയോഗിച്ച തുര്‍ക്കി നിര്‍മിത സിഗാന ആയുധവും ഇവര്‍ വാങ്ങാനൊരുങ്ങുകയായിരുന്നു. സല്‍മാന്‍ ഖാനെ കൊല്ലാന്‍ 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെ പ്രതികള്‍ നേരത്തെ വാടകയ്‌ക്കെടുത്തിരുന്നു. ഇവരെല്ലാം പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒളിവിലാണ്. ഗുണ്ടാ നേതാവായ ലോറന്‍സ് ബിഷ്ണോയ് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ നിര്‍ദേശപ്രകാരം മാസങ്ങള്‍ക്ക് മുന്നേ ഗുണ്ടകളെത്തി സല്‍മാനെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ആറുപേര്‍ പൊലീസ് പിടിയിലായി. സല്‍മാന്‍ ഖാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലിം ഖാന് നേരെയും വധഭീഷണിയുണ്ടായിരുന്നു. പ്രഭാത സവാരിക്കിടെ ബാന്ദ്രയില്‍ വച്ച് ബൈക്കിലെത്തിയ ദമ്പതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയെ അയക്കട്ടെ എന്ന് പറഞ്ഞായിരുന്നു ഭീഷണി.രാവിലെ വീടിനടിത്തുള്ള ബെഞ്ചില്‍ ഇരിക്കുന്ന സലിം ഖാന്റെ മുന്നിലേക്ക് ബൈക്കിലെത്തിയ ദമ്പതികള്‍ വണ്ടി നിര്‍ത്തി ഭീഷണി മുഴക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതാണ് ഇവരെ പിടികൂടാന്‍ സഹായിച്ചത്. ഏതു ആള്‍ക്കൂട്ടത്തിനിടയിലായാലും സുരക്ഷാസൈനികര്‍ക്ക് നടുവിലായാലും ഉന്നംതെറ്റാതെ ജീവനെടുക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘം ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാരുടെയും ബോളിവുഡ് താരങ്ങളുടെയും പേടിസ്വപ്നമാണ്. ഒന്നര ദശാബ്ദത്തെ ചരിത്രം മാത്രമുള്ള കുറ്റവാളി സംഘം രാജ്യതലസ്ഥാനത്തെ പോലും വിറപ്പിക്കുകയായിരുന്നു. ഡല്‍ഹിയിലും പഞ്ചാബിലും യുപിയിലും ഹരിയാനയിലും മാത്രമെന്ന് കരുതിയ ഈ ഗുണ്ടാസംഘത്തിന്റെ വേരുകള്‍ മുംബൈ നഗരത്തിലും സജീവം. സംഘത്തില്‍ 700 ഷൂട്ടര്‍മാരുണ്ടെന്നും ഇവരില്‍ 300 പേരും പഞ്ചാബില്‍നിന്നാണെന്നും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) വിലയിരുത്തുന്നു. തൊണ്ണൂറുകളില്‍ ദാവൂദ് ഇബ്രാഹിം സ്ഥാപിച്ച അധോലോകത്തിന്റെ അത്രയും വിശാലമാണ് ഈ ഗൂഢസംഘം. ലോറന്‍സ് ബിഷ്ണോയ് 2014 മുതല്‍ ജയിലിലാണ്. അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് കേസിലാണ് പിടിയിലായത്. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലിരുന്നാണ് ലോറന്‍സ് സംഘത്തെ നിയന്ത്രിക്കുന്നത്.   Read on deshabhimani.com

Related News