നീറ്റ്‌ പിജി പരീക്ഷാകേന്ദ്രം; കേരളത്തിന്റെ ആവശ്യത്തിന്‌ വഴങ്ങി കേന്ദ്രം



ന്യൂഡൽഹി പിജി പരീക്ഷയ്‌ക്കായി കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക്‌ വിദൂര സംസ്ഥാനങ്ങളിൽ പരീക്ഷാകേന്ദ്രം നൽകിയതിനെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു. ആന്ധ്രയിലെ വിദൂര നഗരങ്ങളിലടക്കം കേന്ദ്രം അനുവദിച്ച ജൂലൈ 31ലെ നടപടി എംപിമാരുടെയും സംസ്ഥാന സർക്കാരിന്റെയും ഇടപെടലിന്റെ ഭാഗമായി ദേശീയ മെഡിക്കൽ സയൻസ് പരീക്ഷാബോർഡ്‌ പിൻവലിച്ചു. സൗകര്യപ്രദമായ പുതിയ കേന്ദ്രങ്ങൾ ഉടൻ പ്രഖ്യാപിക്കും.  കേരളത്തിനുള്ളിൽത്തന്നെ കേന്ദ്രങ്ങൾ അനുവദിക്കണമെന്നാണ്‌ പ്രധാന ആവശ്യം. ആഗസ്‌ത്‌ പത്തിനാണ്‌ പരീക്ഷ നടക്കുന്നതെങ്കിലും പരീക്ഷാകേന്ദ്രങ്ങൾക്ക്‌ പകരം നഗരങ്ങളുടെ പേര്‌ മാത്രമാണ്‌ വിദ്യാർഥികളെ അറിയിച്ചത്‌. എട്ടിനുമാത്രം പരീക്ഷാകേന്ദ്രം അറിയിക്കാമെന്ന പരീക്ഷാ ബോർഡിന്റെ നിലപാട് പതിനായിരത്തോളം  വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയിരുന്നു.  പാർലമെന്റിൽ എംപിമാർ വിഷയം ഉന്നയിച്ചതും സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‌ കത്തയച്ചതും നിർണായകമായി. സിപിഐ എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്‌ സഭയിൽ നോട്ടീസ്‌ നൽകി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് കത്തും നൽകി. അതേസമയം നടപടി പിൻവലിച്ചശേഷമാണ്‌ ബ്രിട്ടാസിന് ചൊവ്വാഴ്ച നോട്ടീസിന്‌ അവതരണാനുമതി ലഭിച്ചത്‌.   Read on deshabhimani.com

Related News