വധശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം : മാർഗരേഖ വേണമെന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി വധശിക്ഷ നടപ്പാക്കാൻ അസാധാരണ കാലതാമസമുണ്ടാകുന്നത്‌ ഒഴിവാക്കാൻ കൃത്യമായ മാർഗരേഖ വേണമെന്ന്‌ സുപ്രീംകോടതി. ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം, ശിക്ഷ കാത്ത്‌ കഴിയുന്ന കുറ്റവാളിയുടെ ‘തലയ്‌ക്ക്‌ മുകളിൽ ഒരു വാൾ’ തൂങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മേൽക്കോടതി വധശിക്ഷ ശരിവയ്‌ക്കുകയും കുറ്റവാളി ദയാഹർജി സമർപ്പിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ശിക്ഷ നടപ്പാക്കുന്നതിൽ സെഷൻസ്‌ കോടതികൾക്കുണ്ടാകുന്ന ആശയക്കുഴപ്പമാണ്‌ വലിയ കാലതാമസത്തിനിടയാക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, സിആർപിസി 413, 414 വകുപ്പുകൾ അനുസരിച്ചും ഭാരതീയ നാഗരിക്‌ സുരക്ഷാ സംഹിത (ബിഎൻഎസ്‌എസ്‌) 453, 454 വകുപ്പുകൾ അനുസരിച്ചും ശിക്ഷ നടപ്പാക്കേണ്ടത്‌ എങ്ങനെയെന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കേണ്ടതാണെന്നും സുപ്രീംകോടതി പറഞ്ഞു. 2007ൽ മഹാരാഷ്ട്രയിൽ  യുവതിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിലെ രണ്ട്‌ പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ബോംബെ ഹൈക്കോടതി 35 വർഷം വീതം തടവുശിക്ഷയായി  ഇളവ് ചെയ്‌തിരുന്നു. മഹാരാഷ്ട്ര സർക്കാർ 2019ൽ നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.   Read on deshabhimani.com

Related News