അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം വ്യാപാര ബന്ധങ്ങൾക്ക്‌ ഭീഷണി ; എസ്‌സിഒ യോ​ഗത്തില്‍ ഇന്ത്യ

കേന്ദ്രമന്ത്രി എസ് ജയ്ശങ്കറെ എസ് സി ഒ വേദിയിലേക്ക് 
 സ്വീകരിക്കുന്ന പാക് പ്രധാനമന്ത്രി ഷഹ്‌ബാസ്‌ ഷെരീഫ്‌


ന്യൂഡൽഹി അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളും വിഘടനവാദവും രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധങ്ങൾക്ക്‌ ഭീഷണിയാണെന്ന്‌ ഷാങ്‌ഹായ്‌ സഹകരണ സംഘടന(എസ്‌സിഒ) യോഗത്തിൽ ഇന്ത്യ. ഭൂമിശാസ്‌ത്രപരമയ അഖണ്ഡതയും പരമാധികാരവും അംഗീകരിക്കാതെ വ്യാപാരവും സാമ്പത്തിക ബന്ധങ്ങളും മെച്ചപ്പെടില്ലെന്നും വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ പറഞ്ഞു. തീവ്രവാദം, വിഘടനവാദം, ഭീകരവാദം എന്നീ പൊതുവെല്ലുവിളികളെ ഒരുമിച്ച്‌ നേരിടാൻ  അംഗരാജ്യങ്ങൾ  ആത്മാർഥതയുള്ള സംഭാഷണങ്ങളിൽ ഏർപ്പടണം.    രണ്ടുരാജ്യങ്ങൾക്കിടയിൽ പരസ്‌പരവിശ്വാസവും സഹകരണവും അയൽപക്ക ബന്ധവും നഷ്‌ടപ്പെട്ടാൽ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും രാജ്യങ്ങളുടെ പേര്‌ പരാമർശിക്കാതെ വിദേശമന്ത്രി പറഞ്ഞു. ആത്മാർഥമായ പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടത്‌  ഭൂമിശാസ്‌ത്രപരമയ അഖണ്ഡതയെയും പരമാധികാരത്തെയും മാനിച്ചാകണമെന്നും ജയ്‌ശങ്കർ പറഞ്ഞു. ഇസ്‌ലാമബാദിലെ ഉച്ചകോടിവേദിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്‌ബാസ്‌ ഷെരീഫ്‌ ജയ്‌ശങ്കറിനെ സ്വീകരിച്ചു. ഉച്ചകോടി പൂർത്തിയാക്കി വൈകിട്ടോടെ ജയ്‌ശങ്കർ  ഡൽഹിയിലെത്തി. അതേസമയം ഉച്ചകോടി പുറത്തുവിട്ട സംയുക്ത പ്രസ്‌താവനയിൽ ചൈനയുടെ ആഗോള അടിസ്ഥാനസൗകര്യ വികസന ബൃഹദ്‌ പദ്ധതിയായ ബെൽറ്റ്‌ ആൻഡ്‌ റോഡ്‌ ഇനിഷ്യേറ്റീവ്‌ പദ്ധതിയെ ഇന്ത്യ വീണ്ടും എതിർത്തു. ഇന്ത്യ ഒഴികെയുള്ള അംഗരാജ്യങ്ങളെല്ലാം പദ്ധതിയ്‌ക്ക് പിന്തുണ ആവർത്തിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News