ജെപി പ്രതിമയിൽ ഹാരാർപ്പണം ; അഖിലേഷിനെ വിലക്കി 
യുപി സർക്കാർ

ലഖ്നൗവിൽ ജയപ്രകാശ് നാരായൺ ഇന്റര്‍നാഷണൽ സെന്ററിലെ ​
ഗേറ്റിന് മുന്നിൽ എസ്പി നേതാവ് അഖിലേഷ് യാദവിനെ തടഞ്ഞപ്പോൾ


ന്യൂഡൽഹി ജയപ്രകാശ്‌ നാരായണിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്താൻ എസ്‌പി നേതാവ്‌ അഖിലേഷ്‌ യാദവിന്‌ വീണ്ടും അനുമതി നിഷേധിച്ച്‌ യുപിയിലെ ബിജെപി സർക്കാർ. അഖിലേഷിനെ തടയുന്നതിനായി ജയ്‌പ്രകാശ്‌ നാരായണിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന ലഖ്‌നൗവിലെ ജെപി ഇന്റർനാഷണൽ സെന്ററിന്റെ പ്രവേശനകവാടം യുപി സർക്കാർ തകരഷീറ്റുകളാൽ മറച്ചു. എസ്‌പി പ്രവർത്തകരെ തടയുന്നതിനായി നൂറുക്കണക്കിന്‌ പൊലീസുകാരെ സെന്ററിന്‌ മുന്നിൽ വിന്യസിച്ചു. ജെപി സെന്ററിലേക്ക്‌ പ്രവേശനം വിലക്കിയതിനെതുടർന്ന്‌ അഖിലേഷ്‌ യാദവ്‌ അദ്ദേഹത്തിന്റെ വസതിയിൽ ജയ്‌പ്രകാശ്‌ നാരായണിന്‌ ആദരാഞ്‌ജലികൾ അർപ്പിച്ചു. പ്രവേശനം തടഞ്ഞ യുപി സർക്കാരിന്റെ നടപടിയെ അഖിലേഷ്‌ നിശിതമായി വിമർശിച്ചു. ജെപി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്‌ കടന്നുവന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനോട്‌ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ അഖിലേഷ്‌ ആവശ്യപ്പെട്ടു. സോഷ്യലിസ്‌റ്റുകളെയാകെ അപമാനിക്കുകയാണ്‌ ബിജെപിയെന്ന്‌ അഖിലേഷ്‌ കുറ്റപ്പെടുത്തി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സുരക്ഷാകാരണങ്ങളാലാണ്‌ അനുമതി നിഷേധിച്ചതെന്നാണ്‌ ജെപി സെന്ററിന്റെ പരിപാലന ചുമതലയുള്ള ലഖ്‌നൗ വികസന അതോറിറ്റിയുടെ വിശദീകരണം. കഴിഞ്ഞ വർഷവും ജെപിയുടെ പ്രതിമയിൽ ഹാരാർപ്പണത്തിന്‌ അഖിലേഷിന്‌ അനുമതി നിഷേധിച്ചിരുന്നു. Read on deshabhimani.com

Related News