ബിജെപിക്ക്‌ കടുത്ത 
വെല്ലുവിളിയായി ഹരിയാന ; കർഷകപ്രക്ഷോഭം അടക്കം സർക്കാരിനെതിരായ ജനരോഷം ശക്തം



ന്യൂഡൽഹി കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്‌ ബിജെപിക്ക്‌ കനത്ത വെല്ലുവിളിയാകും. ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ചിട്ടും ബിജെപിക്ക്‌ പത്തിൽ അഞ്ച്‌ സീറ്റ്‌ നഷ്ടമായിരുന്നു. വോട്ട്‌വിഹിതത്തിൽ കോൺഗ്രസിന്‌ പിന്നിൽപ്പോവുകയും ചെയ്‌തു. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാൻ കഴിയാതിരുന്ന ബിജെപി, ഭരണം മുന്നോട്ടുകൊണ്ടുപോയത്‌ ജൻനായക്‌ ജൻശക്തി പാർടി(ജെജെപി)യുടെ പിന്തുണയിലാണ്‌. ജെജെപി നേതാവ്‌ ദുഷ്യന്ത്‌ ചൗതാല ഉപമുഖ്യമന്ത്രിസ്ഥാനം ചോദിച്ചുവാങ്ങിക്കുകയും ചെയ്‌തു. സർക്കാരിനെതിരായ ജനരോഷം തിരിച്ചറിഞ്ഞ ജെജെപി  ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാരിൽനിന്നും എൻഡിഎയിൽനിന്നും പിന്മാറി. അഞ്ച്‌ വർഷവും ശക്തമായ കർഷകപ്രക്ഷോഭം അലയടിച്ച ഹരിയാനയിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പലയിടത്തും ബിജെപി സ്ഥാനാർഥികൾക്ക്‌ പ്രചാരണം നടത്താൻ കഴിഞ്ഞില്ല. ഗ്രൂപ്പുകളായി ഭിന്നിച്ചുനിൽക്കുന്ന കോൺഗ്രസിന്റെ സംഘടനാ ദൗർബല്യമാണ്‌ ബിജെപി അഞ്ച്‌ സീറ്റിൽ ജയിക്കാൻ ഇടയാക്കിയത്‌. മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ്‌ ഹൂഡയാണ്‌ കോൺഗ്രസിന്റെ  ജനകീയമുഖം. മുൻകേന്ദ്രമന്ത്രിയും ഇപ്പോൾ സിർസയിൽനിന്നുള്ള ലോക്‌സഭാംഗവുമായ സെൽജ കുമാരി ഉൾപ്പടെയുള്ളവരുമായി ഹൂഡ ഒത്തുപോകാറില്ല. രണ്ട്‌ കോടി വോട്ടർമാരുണ്ട്‌ ഹരിയാനയിൽ. Read on deshabhimani.com

Related News