ഗ്ലൂ ട്രാപ്പുകൾ വിപണിയിൽനിന്ന് പിൻവലിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ



മുംബൈ>  എലികളെയും ശല്യക്കാരായ ചെറുജീവികളെയും പിടികൂടാൻ ഉപയോഗിക്കുന്ന പശക്കെണികൾക്ക് നിരോധനം ഏർപ്പെടുത്തി ഓൺലൈൻ വിപണന സൈറ്റുകൾ. ജീവികൾക്ക് എതിരായ ക്രൂരതകൾ തടയുന്നതിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ നിരന്തര ആവശ്യത്തിന് പിന്നാലെയാണ് കൂടുതൽ വിപണന സൈറ്റുകൾ സ്വയം നിരോധനം കൊണ്ടുവന്നത്. ആമസോണിനും ഫ്ലിപ്കാർട്ടിനും പിന്നാലെ മീഷോ, സ്നാപ്ഡീൽ, ജിയോ മാർട്ട് എന്നിവയും പശക്കെണികളുടെ വില്പന നിർത്തി. വിപണന ശൃംഖലയിൽനിന്ന് ഈ ഉല്പന്നം പിൻവലിച്ചു.  ജീവികളുടെ മരണം ക്രൂരവും വേദനാജനകവുമാക്കി തീർക്കുന്നു. ഇതാണ് ഗ്ലൂ ട്രാപ്പ് എന്ന  പേരിൽ വിപണിയിലെത്തിയ ഇവയുടെ വില്പനയ്ക്ക് എതിരെ പ്രതിഷേധത്തിന് കാരണമാക്കിയത്. ശക്തി കൂടിയ പശയുള്ള പ്രതലത്തിൽ അകപ്പെടുന്ന ജീവികൾ ചലിക്കാനാവാതെ നിശ്ചലമാവുന്നു എന്നതായിരുന്നു ഇവയുടെ പ്രത്യേകത. തൊലിയടർന്നും, രക്ഷപെടാനായി സ്വന്തം ശരീരഭാഗങ്ങൾ തന്നെ കടിച്ച് മുറിച്ചും തീവ്രവേദനയിൽ ദീർഘനേരത്തിന് ശേഷം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു. ഇവയുടെ വ്യവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണത്തിനും വിതരണത്തിനുമെതിരെ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഫോർ ആനിമൽസ് എന്ന സംഘടന ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 17 സംസ്ഥാനങ്ങൾ ഗ്ലൂ ട്രാപ്പ് വിപണനം നിരോധിച്ചിട്ടുണ്ട്. എലികൾക്ക് പുറമെ അണ്ണാൻ, പാമ്പ്, പൂച്ച, പക്ഷികൾ തുടങ്ങി ചെറുജീവകൾക്ക് എല്ലാം ഈ അതി തീവ്ര പശക്കെണി അപകടകരമായി തുടരുന്നു. Read on deshabhimani.com

Related News