കെജ്‌രിവാളിന്റെ ജീവൻ അപകടത്തിൽ ; പ്രതിഷേധമുയര്‍ത്തി ഇന്ത്യ കൂട്ടായ്‌മ



ന്യൂഡൽഹി തിഹാർ ജയിലിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ജീവൻ അപകടത്തിലാണെന്ന്‌ ചൂണ്ടിക്കാട്ടി ഇന്ത്യ കൂട്ടായ്‌മ ഡൽഹി ജന്തർ മന്തറിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. കെജ്‌രിവാളിന്റെ മോചനത്തിന്‌ വേണ്ടിയുള്ള പോരാട്ടം ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള വിശാലമായ പോരാട്ടത്തിന്റെ ഭാഗമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 80 വയസുള്ള നിരപരാധിയായ വൈദികൻ സ്‌റ്റാൻസ്വാമിയെ ഒരു തെളിവുമില്ലാതെ ജയിലിലടച്ച്‌ വകവരുത്തിയ കഠോരമായ ചരിത്രമുള്ള കേന്ദ്രസർക്കാരാണ്‌ രാജ്യംഭരിക്കുന്നത്‌. രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ തടവിലാക്കിയവരെ മോചിപ്പിക്കാനുള്ള പേരാട്ടം ശക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കഴിഞ്ഞ 22 വർഷമായി പ്രമേഹരോഗിയായ കെജ്‌രിവാളിന്‌ ജയിലിൽ ഇൻസുലിൻ നിഷേധിക്കുന്നതായി ഭാര്യ സുനിത പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽസെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, എൻസിപി നേതാവ്‌ ശരദ്‌ പവാർ, എസ്‌പി നേതാവ്‌ അഖിലേഷ്‌ യാദവ്‌, കോൺഗ്രസ്‌ നേതാക്കളായ പ്രമോദ്‌ തിവാരി, ഗൗരവ്‌ ഗൊഗൊയ്‌, എഎപി നേതാക്കളായ പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌മൻ, ഡൽഹി മന്ത്രി ഗോപാൽറായ്‌, സഞ്‌ജയ്‌സിങ് എംപി, ഡിഎംകെ എംപി തിരുച്ചിശിവ, ശിവസേന നേതാവ്‌ സഞ്‌ജയ്‌ റാവത്ത്‌, തൃണമൂൽ എംപി സാഗരികഘോഷ്‌, ആർജെഡി നേതാവ്‌ മനോജ്‌ കുമാർ ഝാ തുടങ്ങിയവരും പങ്കെടുത്തു. Read on deshabhimani.com

Related News