അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ഇസ്രയേലിനുമുകളിൽ സമ്മർദ്ദം ചെലുത്തണമെന്ന്‌ ഇടതു പാർടികൾ



ന്യൂഡൽഹി>  ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാൻ  ഇന്ത്യ ഇസ്രയേലിനുമുകളിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ഉന്നയിച്ച്‌ ഇടതു പാർടികൾ. ഒക്‌ടോബർ ഏഴിന്‌ അഞ്ച്‌ ഇടതു രഷ്ട്രീയ പാർടികളുടെ പലസ്തീൻ അനുകൂലപ്രകടനം നടത്തും.  സിപിഐ എം, സിപിഐ, കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്- ലെനിനിസ്റ്റ്) ലിബറേഷൻ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർടി എന്നീ ഇടതുപാർടികൾ സംയുക്ത പ്രസ്താവനയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.   ഇസ്രയേൽ പലസ്തീനിൽ  നടത്തുന്ന അധിനിവേശത്തിന്‌ ഒക്‌ടോബർ ഏഴിന്‌ ഒരു വർഷം തികയുകയാണ്‌.   കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഹമാസ്‌ നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്ന പേരിൽ, ഗാസയിൽ  ഭീകരമായ  ആക്രമണമാണ്‌ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്നത്‌.  ഏകദേശം 42,000 പലസ്തീനികൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്‌. ഇനിയും നിരവധി മനുഷ്യരാണ്‌ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്‌. സ്കൂളുകൾ, ആശുപത്രികൾ എന്നിവപോലും പരിഗണിക്കാതെയാണ്‌ ഇസ്രയേൽ പലസ്തീനിൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇസ്രയേൽ ഗാസയിൽ നടത്തുന്ന സൈനിക നടപടികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെടിനിർത്തലിന് വേണ്ടി നടത്തിയിട്ടുള്ള എല്ലാ  ചർച്ചകളും ഇസ്രയേൽ ഇതുവരെ അട്ടിമറിച്ചു. നിലവിൽ ഇസ്രയേലിന്റെ ആക്രമണം ലെബനനിലേക്ക് വ്യാപിപ്പിക്കുകയും പേജറുകളും മറ്റ് ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിച്ച്‌  വൻതോതിൽ ആക്രമണം നടത്തുകയുമാണ്‌. ഇസ്രയേലിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും നിർത്താനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവിൽ വരാനും ദ്വിരാഷ്ട്ര പരിഹാരത്തിനായി പ്രവർത്തിക്കാനും  ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെടുമെന്ന്‌  ഇടതുപാർടികൾ  പ്രസ്താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News