ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’: ജനാധിപത്യത്തിന് വിട!



ന്യൂഡൽഹി രാജ്യത്തിന്റെ ഫെഡറൽ – ജനാധിപത്യ സംവിധാനങ്ങളെ തകർത്തെറിയുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ സംവിധാനം അടിച്ചേൽപ്പിക്കാനുറച്ച് മൂന്നാം നരേന്ദ്രമോദി സർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതാധികാരസമിതി തയ്യാറാക്കിയ റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. രാജ്യത്ത് രണ്ട്‌ ഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്താനാണ് നീക്കം. ആദ്യഘട്ടത്തിൽ ലോക്‌സഭാ, നിയമസഭാതെരഞ്ഞെടുപ്പ്‌ ഒരുമിച്ചും 100ദിവസത്തിന്‌ ശേഷം തദ്ദേശ തെരഞ്ഞെടുപ്പും നടത്തണമെന്നാണ് കോവിന്ദ് സമിതി നിർദേശം. എല്ലാ തെരഞ്ഞെടുപ്പുകൾക്കും വേണ്ടി പൊതുവോട്ടർപ്പട്ടിക തയ്യാറാക്കണമെന്നും റിപ്പോർട്ടിലുണ്ട്. ശൈത്യകാല സമ്മേളനത്തിൽ  ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’  ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ശുപാർശ നടപ്പിലാക്കാൻ പുതിയ സമിതി ഉടൻ രൂപീകരിക്കുമെന്ന്‌ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്‌ അറിയിച്ചു. ഒറ്റ തെരഞ്ഞെടുപ്പ്‌ എന്നു മുതല്‍ നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ പരാമർശമില്ലെങ്കിലും 2029 മുതൽ ഇത്‌ നടപ്പാക്കാനാണ്‌ നീക്കമെന്ന്‌ ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. അങ്ങനെവന്നാൽ 17 സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ കാലാവധി 3 വർഷമോ അതിൽ താഴെയൊ ആയി വെട്ടിച്ചുരുക്കേണ്ടിവരും. ലോക്‌സഭയിലേക്ക്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ നടന്നാൽ ആ സർക്കാരിന്റെ  കാലാവധി മുൻസഭയുടെ അഞ്ച്‌ വർഷ കാലാവധിയിൽ ശേഷിച്ചിരുന്ന സമയത്തേക്ക്‌ മാത്രമാകും. എപ്പോൾ നിലവിൽവരുന്ന നിയമസഭയുടെയും കാലാവധി ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്ന ദിവസം വരെയായിരിക്കും. പുതിയ സംവിധാനത്തിനായി 18 ഭരണഘടനാഭേദഗതി നടത്തേണ്ടിവരും. ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കാൻ സംസ്ഥാനങ്ങളുടെ അംഗീകാരം വാങ്ങേണ്ടതില്ല. എന്നാൽ, പൊതുവോട്ടർപ്പട്ടിക തയ്യാറാക്കൽ, പൊതു വോട്ടർകാർഡ്‌ അനുവദിക്കൽ, മുൻസിപ്പൽ, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്‌ ഒപ്പമാക്കൽ തുടങ്ങിയവയ്ക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമുണ്ട്‌. സമിതി പ്രതികരണം തേടിയ 47 രാഷ്ട്രീയപാർടികളിൽ 32 പാർടികൾ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ നടപ്പാക്കുന്നതിനെ പിന്തുണച്ചെന്നാണ്‌ സർക്കാർ അവകാശപ്പെടുന്നത്‌. സിപിഐ എം, കോൺഗ്രസ്‌, എഎപി, ശിവസേന (ഉദ്ധവ്‌താക്കറേ വിഭാഗം), തൃണമുൽ കോൺഗ്രസ്‌, സമാജ്‌വാദിപാർടി, ഡിഎംകെ, ആർജെഡി - തുടങ്ങി 15 ഓളം പാർടികൾ ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത്‌ കേന്ദ്രീകൃത ഏകാധിപത്യ രാഷ്ട്രീയ സംവിധാനത്തെ പ്രതിഷ്‌ഠിക്കുന്നതാണ് പുതിയ സംവിധാനമെന്ന് സിപിഐ എം ചൂണ്ടിക്കാണിച്ചിരുന്നു.   ഭരണഘടനാ ഭേദഗതിക്കുവേണ്ട മൂന്നിൽ രണ്ടു ഭൂരിപക്ഷം ലോകസഭയിലില്ലെന്നത്‌ ബിജെപിയുടെ നീക്കത്തിന്‌ വിഘാതമാകും. സഖ്യകക്ഷികളായ തെലുങ്കുദേശം പാർട്ടിയും ജനതാദൾ യുവും ഇതുസംബന്ധിച്ച്‌ നിലപാടും വ്യക്തമാക്കിയിട്ടില്ലെന്നതും ബിജെപിക്ക്‌ തലവേദനയാകും. Read on deshabhimani.com

Related News