പിഎസ്‌എൽവി സി 37 റോക്കറ്റ്‌ ഭാഗം എട്ടുവർഷത്തിനുശേഷം അറ്റ്‌ലാന്റിക്കിൽ പതിച്ചു



തിരുവനന്തപുരം എട്ടുവർഷമായി ബഹിരാകാശത്ത്‌ പറന്നുനടന്ന റോക്കറ്റ്‌ ഭാഗം അറ്റ്‌ലാന്റിക്ക്‌ സമുദ്രത്തിൽ പതിച്ചു. പിഎസ്‌എൽവി സി 37 റോക്കറ്റിന്റെ അപ്പർ സ്‌റ്റേജാണ്‌(പിഎസ്‌ 4) കടലിൽ വീണത്‌.  2017 ഫെബ്രുവരി 15 ന്‌ ശ്രീഹരിക്കോട്ടയിൽനിന്നാണ്‌ റോക്കറ്റ്‌ ഐഎസ്‌ആർഒ വിക്ഷേപിച്ചത്‌. 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക്‌ ബഹിരാകാശത്ത്‌ എത്തിച്ച ദൗത്യമായിരുന്നു ഇത്‌. ഇന്ത്യയുടെ കാർട്ടോസാറ്റ്‌ 2 ഡിക്കുപുറമെ ആറ്‌ വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ വിജയകരമായി ലക്ഷ്യത്തിലെത്തിച്ച ദൗത്യമായിരുന്നു ഇത്‌. തുടർന്ന്‌ ബഹിരാകാശമാലിന്യമായി മാറിയ റോക്കറ്റ്‌ ഭാഗം 470–- 494 കിലോമീറ്റർ പഥത്തിൽ ഭൂമിയെ വലംവയ്‌ക്കുകയായിരുന്നു. നിയന്ത്രണം വിട്ട റോക്കറ്റ്‌ ഭാഗം ഞായറാഴ്‌ച പകൽ അന്തരീക്ഷത്തിലേക്ക്‌ കടന്നു. 800 കിലോഗ്രാം ഭാരമുള്ള അപ്പർ സ്‌റ്റേജ്‌  അറ്റ്‌ലാന്റിക്കിൽ പതിക്കുമെന്ന്‌ ഐഎസ്‌ആർഒ പ്രവചിച്ചിരുന്നു. Read on deshabhimani.com

Related News