പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; റെയിൽവേ ജീവനക്കാരനെ അടിച്ചുകൊന്നു



ന്യൂഡൽഹി > പതിനൊന്നുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയിൽവേ ജീവനക്കാരനെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന് അടിച്ചുകൊന്നു. ബറൂണി-ന്യൂഡൽഹി ഹംസഫർ എക്‌സ്പ്രസിലെ തേർഡ് എസി കോച്ചിൽ ബുധനാഴ്ചയാണ് സംഭവം. റെയിൽവേ ഡി ഗ്രൂപ്പ് ജീവനക്കാരനായ പ്രശാന്ത് കുമാറിനെയാണ് കൊലപ്പെടുത്തിയത് ബിഹാറിൽ നിന്നാണ് പെൺകുട്ടിയുടെ കുടുംബം ട്രെയിനിൽ കയറിയത്. പ്രശാന്ത് കുമാർ തന്റെ സീറ്റിൽ കുട്ടിയെ ഇരുത്തി. പെൺകുട്ടിയുടെ അമ്മ ശൗചാലയത്തിൽ പോയപ്പോൾ പെൺകുട്ടിയെ പ്രശാന്ത് കുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.   ശൗചാലയത്തിൽനിന്ന് അമ്മ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് കുട്ടിയുടെ അമ്മ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പ്രകോപിതരായ യാത്രക്കാരും കുടുംബാംഗങ്ങളും പ്രശാന്ത് കുമാറിനെ പിടികൂടി മർദിക്കുകയായിരുന്നു. ഒരു മണിക്കുറോളം പ്രശാന്തിന് മർദനമേറ്റെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച പുലർച്ചെ 4.35ഓടെ ട്രെയിൻ കാൺപുരിലെത്തിയപ്പോൾ റെയിൽവേ പൊലീസ് പ്രശാന്ത് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കൊലപാതകത്തിന് പ്രശാന്തിന്റെ ബന്ധുക്കൾ പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News