മദ്രസകൾക്ക്‌ നൽകുന്ന ഫണ്ട്‌ നിർത്തലാക്കണമെന്ന്‌ ആവർത്തിച്ച്‌ ദേശീയ ബാലാവകാശ കമീഷൻ

photo credit: facebook


ന്യൂഡൽഹി>  മദ്രസകൾക്ക്‌ നൽകുന്ന ഫണ്ട്‌  നിർത്തലാക്കണമെന്ന്‌ ആവർത്തിച്ച്‌ ദേശീയ ബാലാവകാശ കമീഷൻ. മദ്രസകൾ അടച്ചുപൂട്ടണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും  എന്നാൽ പാവപ്പെട്ട മുസ്ലീം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിനാൽ ഈ സ്ഥാപനങ്ങൾക്ക് സംസ്ഥാനങ്ങൾ ഫണ്ട് നൽകുന്നത് നിർത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന്‌ ദേശീയ ബാലാവകാശ കമീഷൻ ചെയർമാൻ(എൻസിപിസിആർ) പ്രിയങ്ക് കനൂൻഗോ പറഞ്ഞു. മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും സർക്കാർ ധനസഹായം നിർത്തലാക്കണമെന്നും മദ്രസാബോർഡുകൾ പൂട്ടണമെന്നും ദേശീയ ബാലാവകാശ കമീഷൻ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടിരിന്നു. ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസയും’ എന്ന തലക്കെട്ടിൽ 11 അധ്യായമുള്ള റിപ്പോർട്ട്‌ മദ്രസകൾക്കെതിരായ കുറ്റപത്രമായി തയ്യാറാക്കിയിരുന്നു. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക്‌ 2009ലെ വിദ്യാഭ്യാസ അവകാശനിയമം ഉറപ്പുനൽകുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ്‌ പ്രധാന ആരോപണം. പാഠ്യപദ്ധതി, യൂണിഫോം, അടിസ്ഥാന സൗകര്യങ്ങൾ, പഠനാന്തരീക്ഷം, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയവ മദ്രസകളിൽ ഇല്ലെന്നും മതപഠനം മാത്രമാണ്‌ നടക്കുന്നതെന്നുമാണ്‌ ബാലാവകാശ കമീഷൻ കണ്ടെത്തൽ. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിനു പിന്നാലെയാണ്‌ മദ്രസകൾ അടച്ചുപൂട്ടണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ പറഞ്ഞ്‌ പ്രിയങ്ക് കനൂൻഗോ രംഗത്തെത്തിയിരിക്കുന്നത്‌.   Read on deshabhimani.com

Related News