9 വർഷത്തിനുശേഷം ഇന്ത്യൻ 
വിദേശമന്ത്രി പാകിസ്ഥാനിൽ



ന്യൂഡൽഹി ഷാങ്‌ഹായ്‌ സഹകരണ സംഘടന(എസ്‌സിഒ) യോഗത്തിനായി വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ പാകിസ്ഥാനിലെത്തി. ഒമ്പത്‌ വർഷത്തിന്‌ ശേഷമാണ്‌ ഇന്ത്യൻ വിദേശമന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്‌. പാകിസ്ഥാൻ നയതന്ത്രപ്രതിനിധികൾ ജയ്‌ശങ്കറെ സ്വീകരിച്ചു.  ബുധനാഴ്‌ച ഇസ്ലാമാബാദിൽ രാഷ്‌ട്രതലവൻമാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. യോഗത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ്‌ ഷെരീഫും പങ്കെടുക്കുന്നുണ്ട്‌. ചൊവ്വ രാത്രി ഷെരീഫ്‌ സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിലും ജയ്‌ശങ്കർ പങ്കെടുക്കും. അതേസമയം, ഉച്ചകോടിയുടെ ഭാഗമായി നയതന്ത്ര ചർച്ചകൾ നടത്തില്ലെന്ന്‌ ഇരു രാഷ്‌ട്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്‌. പ്രധാനമായും വ്യാപാര–- സാമ്പത്തിക ചർച്ചകളാണ്‌ നടക്കുക. എസ്‌സിഒ യോഗങ്ങളിൽ നയതന്ത്ര വിഷയങ്ങൾ ഉയർത്താൻ ചട്ടപ്രകാരം അനുമതിയില്ല. എന്നാൽ, അതിർത്തി കടന്നുള്ള ഭീകരവാദമടക്കമുള്ള വിഷയങ്ങളിൽ പാകിസ്ഥാന്റെ പേര്‌ പരാമർശിക്കാതെ ഇന്ത്യ വിമർശം ഉയർത്തും.  റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ്, ബെലാറസ് പ്രധാനമന്ത്രി റോമൻ ഗൊലോവ്‌ചെങ്കോ, കസഖ്‌സ്ഥാൻ പ്രധാനമന്ത്രി ഒൽഷാസ് ബെക്‌ടെനോവ്, തജിക്കിസ്ഥാൻ പ്രധാനമന്ത്രി കോഹിർ റസൂൽസോ, ഉസ്‌ബെക്കിസ്ഥാൻ പ്രധാനമന്ത്രി അബ്ദുല്ല അരിപോവ്, കിർഗിസ്ഥാൻ ക്യാബിനറ്റ്‌ മന്ത്രിമാരുടെ ചെയർമാൻ അകിൽബെക്ക് ഷാപറോവ്, ഇറാൻ ഫസ്‌റ്റ്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് റെസ അരേഫ് എന്നിവരാണ്‌ പങ്കെടുക്കുന്ന മറ്റ്‌ നേതാക്കൾ.   Read on deshabhimani.com

Related News