ഷിരൂർ മണ്ണിടിച്ചിൽ; വീണ്ടും ലോഹ ഭാ​ഗങ്ങൾ കണ്ടെത്തി: തിരച്ചിൽ നാളെയും തുടരും



ഷിരൂര്‍ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെയും തുടരും. ഇന്ന് നടത്തിയ തിരച്ചിലില്‍ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്. കാർവാറിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ അപകട സ്ഥലത്ത് എത്തിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. മേഖലയില്‍ നാളെ രാവിലെ വിശദമായ തിരച്ചില്‍ നടത്തും. അർജുന്‍റെ ലോറി ഉണ്ടെന്ന് സംശയിക്കുന്നതായി നാവികസേന മാര്‍ക്ക് ചെയ്ത കോണ്‍ടാക്ട് പോയിന്റ് നാലിന് സമീപത്ത് നിന്നാണ് ലോഹവസ്തു കണ്ടെത്തിയത്.  ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഡ്രഡ്ജര്‍ ദൗത്യമേഖലയിലേക്ക് എത്തിച്ചത്. ഡൈവിങ് സംഘവും ഈശ്വര്‍ മല്‍പ്പെയും പരിശോധനയ്‌ക്കെത്തിയിരുന്നു. മൂന്ന് ദിവസത്തേക്കാണ് മേഖലയിൽ ഡ്രഡ്ജർ  ഉപയോ​ഗിച്ച് തിരച്ചിൽ നടത്തുന്നതെന്നാണ് വിവരം. ആഗസ്‌ത്‌ 16നാണ് ഷിരൂരിലെ തിരച്ചിൽ അവസാനിപ്പിച്ചത്. കാലാവസ്ഥഅനുകൂലമല്ലാത്തതിനാൽ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.  സാങ്കേതിക തടസ്സങ്ങളുടെ പേരിൽ ഡ്രഡ്ജർ എത്തിക്കുന്നത് വൈകിയതോടെ അർജുന്റെ സഹോദരീഭർത്താവ് ജിതിൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ട് തിരച്ചിൽ തുടങ്ങാൻ  ആവശ്യപ്പെട്ടിരുന്നു. ഉടൻ തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌  മുഖ്യമന്ത്രി പിണറായി വിജയനും കർണാടകത്തിന്‌ കത്തയച്ചിരുന്നു.   Read on deshabhimani.com

Related News