ഷിരൂർ മണ്ണിടിച്ചിൽ: ഡ്രഡ്ജർ ഉപയോ​ഗിച്ച് തിരച്ചിൽ പുനരാരംഭിക്കും



ഷിരൂർ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. ഉപകരണങ്ങൾ തിരച്ചിലിന് തയാറായി രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ഡ്രഡ്ജർ ദൗത്യ മേഖലയിലേക്ക് മാറ്റിയിരുന്നില്ല. ജില്ലാ കളക്ടർ നേരിട്ടെത്തി അനുമതി നൽകാതെ ഡ്രഡ്ജർ ഉപയോ​ഗിച്ചി തിരച്ചിൽ നടത്താനാവില്ലെന്നാണ് കമ്പനി അറിയിച്ചിരുന്നത്. കാർവാർ എംഎൽഎയും ജില്ലാ കളക്ടറും ദൗത്യ സ്ഥലത്തെത്തി. ഡ്രഡ്ജർ എത്തിക്കാൻ ഡ്രഡ്ജിങ്‌ കമ്പനിക്ക് ഉത്തര കന്നട ജില്ലാ അധികൃതർ നിർദേശം നൽകിയിരുന്നു. ഡ്രഡ്ജർ ഉപയോഗിച്ച് 10 ദിവസം പുഴയിലെ മണ്ണുനീക്കാനാണ്‌ ശ്രമം. നാവികസേന സോണാർ പരിശോധനയിലൂടെ ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്തെ മണ്ണാണ്‌ നീക്കുക. ആഗസ്‌ത്‌ 16നാണ് ഷിരൂരിലെ തിരച്ചിൽ അവസാനിപ്പിച്ചത്. സാങ്കേതിക തടസ്സങ്ങളുടെ പേരിൽ ഡ്രഡ്ജർ എത്തിക്കുന്നത് വൈകിയതോടെ അർജുന്റെ സഹോദരീഭർത്താവ് ജിതിൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ട് തിരച്ചിൽ തുടങ്ങാൻ  ആവശ്യപ്പെട്ടിരുന്നു. ഉടൻ തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌  മുഖ്യമന്ത്രി പിണറായി വിജയനും കർണാടകത്തിന്‌ കത്തയച്ചിരുന്നു.   Read on deshabhimani.com

Related News