'കാനഡയിൽ പഠിക്കാൻ പോകുംമുമ്പ് രണ്ടുവട്ടം ആലോചിക്കണം' ; മുന്നറിയിപ്പുമായി ഇന്ത്യൻ മുന്‍ ഹൈകമീഷണര്‍



ന്യൂഡൽഹി കാനഡയിൽ പഠിക്കാൻ പോകുംമുമ്പ് ഇന്ത്യൻ വിദ്യാര്‍ഥികള്‍ രണ്ടുവട്ടം ആലോചിക്കണമെന്ന് കാനഡയിലെ ഇന്ത്യയുടെ മുന്‍ ഹൈകമീഷണര്‍ സഞ്ജയ് വര്‍മ. ഭാവി സ്വപ്‌നങ്ങളുമായി പോകുന്നവര്‍ ബാ​ഗുകളിൽ മടങ്ങിവരുന്നു. ചില സമയത്ത് ആഴ്‌ചയിൽ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹം വരെ നാട്ടിലേക്ക് അയക്കേണ്ട സ്ഥിതി കണ്ടിട്ടുണ്ട്. കാനഡയുടെ ഖലിസ്ഥാൻ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ഇന്ത്യ തിരിച്ചുവിളിച്ച  സഞ്ജയ് ശര്‍മ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മുന്നറിയിപ്പ് നൽകിയത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കനേഡിയൻ വിദ്യാര്‍ഥികളെക്കാൾ നാലു മടങ്ങ് ഫീസ് ആണ് നൽകുന്നത്. ഏജന്റുമാരുടെ ചതിയിൽപ്പെട്ട് പലരും എത്തിച്ചേരുന്നത് നിലവാരമില്ലാത്ത കോളേജുകളിലാണ്. ലക്ഷങ്ങള്‍ കൊടുത്ത് പഠിച്ച കുട്ടികള്‍ ജോലി സാധ്യതയുമില്ലാത്ത അവസ്ഥയിലാകുന്നു. എൻജിനിയറിങ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിക്ക് കാര്‍ ഓടിച്ചും ചായ വിറ്റും ജീവിക്കേണ്ടിവരുന്നു. ഉള്ളതെല്ലാം വിറ്റും കടംവാങ്ങിയുമാണ് പലരും കാനഡയിലെത്തുന്നത്.  വിഷാദരോഗം ബാധിച്ച്‌ പലരും ആത്മഹത്യയിൽ അഭയം തേടുന്നു.  അതിനാൽ കുട്ടികളെ കാനഡയിലേക്ക് വിടുംമുമ്പ്  കോളേജുകളെക്കുറിച്ച് രക്ഷിതാക്കള്‍ നന്നായി പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ​ഗസ്‌ത്‌ വരെയുള്ള കണക്കുപ്രകാരം  4,27,000 ഇന്ത്യൻ വിദ്യാര്‍ഥികളാണ് കാനഡയിൽ പഠിക്കുന്നത്.   Read on deshabhimani.com

Related News