ഗവർണറുടെ പരിരക്ഷ എത്രത്തോളം ? : പരിശോധിക്കാൻ സുപ്രീംകോടതി



ന്യൂഡൽഹി ഭരണഘടന ഗവർണർമാർക്ക്‌ നൽകിയിട്ടുള്ള പരിരക്ഷ സംബന്ധിച്ച്‌ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന ആവശ്യം പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകം. പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ്‌ ആരോപണ വിധേയനായ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ടാണ്‌ ‘ഭരണഘടനയിലെ 361–-ാം അനുച്ഛേദം ഗവർണർമാർക്ക്‌ ക്രിമിനൽപ്രോസിക്യൂഷനിൽ നിന്നും സമ്പൂർണ പരിരക്ഷ നൽകുന്നുണ്ടോയെന്ന’ നിയമപ്രശ്‌നം സുപ്രീംകോടതിയുടെ മുന്നിലെത്തിയത്‌. ഇതടക്കം നിയമവിഷയങ്ങൾ പരിശോധിക്കാമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌  ഉറപ്പുനൽകി. എൻഡിഎ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിന്‌ കീഴിൽ ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന രാഷ്ട്രീയപ്രേരിതമായ ഇടപെടലുകളുടെ പശ്‌ചാത്തലത്തിൽ ഗവർണർമാരുടെ അധികാരങ്ങൾക്ക്‌ കടിഞ്ഞാണിടണമെന്ന ആവശ്യം ശക്തമാണ്‌. | ‘രാഷ്ട്രപതിക്കോ ഗവർണർമാർക്കോ എതിരെ അവരുടെ ഔദ്യോഗിക കാലയളവിൽ ഏതെങ്കിലും കോടതികൾ ക്രിമിനൽ നടപടിക്രമങ്ങൾ തുടങ്ങാൻ പാടില്ല’–- എന്നാണ്‌ 361–-ാം അനുച്ഛേദത്തിലെ രണ്ട്‌, മൂന്ന്‌ ഉപവകുപ്പുകൾ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്‌. ഭരണഘടന നൽകുന്ന ഈ പരിരക്ഷയുള്ളതിനാൽ സി വി ആനന്ദബോസിന്‌ എതിരെ അന്വേഷണം പോലും നടത്താൻ കഴിയുന്നില്ലെന്ന്‌ ലൈംഗികാതിക്രമപരാതി ഉന്നയിച്ച ബംഗാൾ രാജ്‌ഭവനിലെ താൽക്കാലികജീവനക്കാരി ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറുകാർ ബാബ്‌റി മസ്‌ജിദ്‌ തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനക്കേസിൽ യുപി മുൻ മുഖ്യമന്ത്രി കല്യാൺസിങ് പ്രതിയായിരുന്നെങ്കിലും അദ്ദേഹം രാജസ്ഥാൻ ഗവർണറായതിനാൽ വിചാരണനടപടികൾ ദീർഘകാലം നീട്ടിവച്ചിരുന്നു. Read on deshabhimani.com

Related News